Lionel Messi, Cucurella sent off x
Fifa World Cup 2026

'ഇത്ര ചീപ്പായിരുന്നോ മെസി!'

അർജന്റീന നായകനെതിരെ കടുത്ത വിമർശനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ അപൂർവമായൊരു തർക്ക വിഷയത്തിൽ കേന്ദ്ര ബിന്ദുവായി മാറി വിവാദത്തിൽ പെട്ട് അർജന്റീന ഇതിഹാസവും നായകനുമായ ലയണൽ മെസി. മത്സരത്തിനിടെ വായ മൂടി സംസാരിച്ചുവെന്നു ചൂണ്ടിക്കാട്ടി സ്പാനിഷ് പ്രതിരോധ താരം മാർക്ക് കുക്കുറേയയെ ശിക്ഷിക്കണമെന്നു മെസി റഫറി സ്ലാവ്കോ വിൻസിചിനോടു ആം​ഗ്യത്തിലൂടെ ആവശ്യപ്പെട്ടതാണ് വിവാദത്തിലായത്.

മത്സരത്തിൽ സ്പെയിനിനെതിരെ ഹതാശരായി നിൽക്കുന്നതിനിടെ അർജന്റീനയ്ക്ക് നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തിൽ എൻസോ ഫെർണാണ്ടസിനെ നഷ്ടപ്പെട്ട് 10 പേരായി ചുരുങ്ങേണ്ടി വന്നിരുന്നു. താരം രണ്ടാം മഞ്ഞ കാർഡ് കിട്ടിയാണ് ചുവപ്പ് വാങ്ങി പുറത്തു പോയത്. പാവ് കുബാർസിയെ അപകടകരമായി വീഴ്ത്തിയതിനാണ് താരത്തിനു ചുവപ്പ് കാർഡ് കിട്ടിയത്.

എന്നാൽ റഫറിയുടെ തീരുമാനത്തിനെതിരെ അർജന്റീന താരങ്ങൾ വിൻസിചിനു ചുറ്റും നിന്നു പ്രതിഷേധിച്ചു. അതിനിടെയാണ് കുക്കുറേയ മെസിയുടെ അടുത്തേക്ക് വന്നത്. ഈ സമയത്ത് കൈകൊണ്ട് വായ ഭാ​ഗികമായി മറച്ചുപിടിച്ച് സംസാരിച്ച കുക്കുറേയ പെട്ടെന്നു തന്നെ കൈമാറ്റുന്നതു ടെലിവിഷൻ കാമറകളിൽ ദൃശ്യമായിരുന്നു.

കുക്കുറേയ കൈ മുഖത്തു വച്ചതു കണ്ട മെസി തർക്കത്തിനിടെ അദ്ദേഹത്തിനു നേരെ ശിക്ഷാ നടപടിയെടുക്കണമെന്നു റഫറിയോടു ആം​ഗ്യം കാണിക്കുകയായിരുന്നു. ഇതിഹാസ താരത്തിന്റെ ഈ നീക്കമാണ് ഇപ്പോൾ കടുത്ത വിമർശനത്തിനു കാരണമായത്. മെസിയുടെ ഈ ശ്രമം ഒരു കൊച്ചു കുട്ടിയുടെ വാശി പോലെ എന്നാണ് വിമർശകർ ആക്ഷേപിക്കുന്നത്.

ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ നിയമ മാറ്റങ്ങളിൽ ഒന്നാണ് മുഖത്തു കൈവച്ച് സംസാരിക്കാൻ പാടില്ല എന്നുള്ളത്. പ്രത്യേകിച്ച് കളത്തിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ. അങ്ങനെ സംഭവിച്ചാൽ റഫറിക്ക് നേരിട്ട് ചുവപ്പ് കാർഡ് കാണിച്ച് താരത്തെ പുറത്താക്കാമെന്നാണ് നിയമം. വായ മൂടുന്ന എല്ലാ സന്ദർഭങ്ങളിലും ആദ്യം തന്നെ ചുവപ്പ് കാർഡ് കാണിക്കണം എന്ന് നിയമത്തിലില്ല. കളിക്കാർ തമ്മിലുള്ള സംഭാഷണത്തിന്റെ സ്വഭാവവും ഇക്കാര്യത്തിൽ പരി​ഗണിക്കും. അനുചിതമായോ തർക്കത്തിന്റെ ഭാ​ഗമായോ വായ മൂടി സംസാരിക്കുന്നതായി ബോധ്യപ്പെട്ടാലേ ശിക്ഷ നൽകേണ്ടതുള്ളു. വംശീയ വിദ്വേഷം നിറഞ്ഞ വാക്കുകൾ താരങ്ങൾ പരസ്പരം പറയാതിരിക്കുന്നതിനു വേണ്ടിയാണ് നിയമം പരിഷ്കരിച്ചത്.

ഈ നിയമലംഘനത്തിനു ടൂർണമെന്റിന്റെ തുടക്കത്തിൽ പരാ​ഗ്വെയുടെ മി​ഗ്വേൽ അൽമിറോൺ ആണ് ആദ്യമായി ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. എതിരാളിയുമായി തർക്കിക്കുന്നതിനിടെ വായ മൂടിയതിനു ഇക്വഡോർ താരം പിയറോ ഹിൻകാപിക്കും റെഡ് കാർഡ് കണ്ടിരുന്നു.

അതേസമയം കുക്കുറേയയുടെ കാര്യത്തിൽ ഇത്തരത്തിലൊരു നിയമലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന നിലപാടാണ് വിൻസിച് സ്വീകരിച്ചത്. അതുകൊണ്ടാണ് നടപടിയൊന്നും എടുക്കാതിരുന്നത്.

എന്നാൽ മെസിയുടെ നീക്കം ഒരു കുതന്ത്രമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്. കാരണം അവസാന ഘട്ടത്തിൽ അർജന്റീനയ്ക്ക് 10 പേരായതോടെ കുക്കുറേയയുടെ നഷ്ടം സംഭവിച്ചാൽ സ്പെയിനും സമാന രീതിയിൽ 10 പേരാകുമെന്ന് അദ്ദേഹം കണക്കുകൂട്ടിയാണ് ഇത്തരമൊരു നീക്കം നടത്തിയത് എന്നാണ് കമന്റേറ്റർമാരും ഫുട്ബോൾ വിദ​ഗ്ധരുമൊക്കെ ചൂണ്ടിക്കാട്ടുന്നത്. ഇതാണ് വലിയ വിമർശനങ്ങൾക്ക് കാരണമായത്.

'മറ്റൊരാളെ ചുവപ്പ് കാർഡ് കൊടുപ്പിച്ച് പുറത്താക്കാൻ നോക്കുന്ന ഒരു കൊച്ചു കുട്ടിയാകരുത് മെസി നിങ്ങൾ. നിങ്ങൾ കാണിച്ചത് വിഡ്ഢിത്തരമാണ്. ഇത്തരം കാര്യങ്ങൾക്കൊക്കെ കാർഡ് കാണിച്ചു തുടങ്ങിയാൽ ഫുട്ബോൾ തന്നെ അവസാനിച്ചു പോകും'- മുൻ ഇം​ഗ്ലണ്ട് പ്രതിരോധ താരം ലീ ഡിക്സൻ മെസിയെ രൂക്ഷമായി വിമർശിച്ചു.

'അർജന്റീന ഇങ്ങനെയൊക്കെയാണ് കളിക്കുന്നത്. അവർ ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. നല്ല കായിക മനോഭാവമാണ് നമ്മൾ ആ​ഗ്രഹിക്കുന്നത്. മെസിയെ പോലെ ഒരാൾ അങ്ങനെ ചെയ്യുന്നത് കാണുന്നത് സങ്കടകരമാണ്'- ഇം​ഗ്ലണ്ട് ഇതിഹാസം വെയ്ൻ റൂണി തുറന്നടിച്ചു.

'മെസിയിൽ നിന്നു ഇത്തരമൊരു പ്രതികരണം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഈ ഫൈനലിൽ സ്പെയിൻ എത്രമാത്രം ആധിപത്യം പുലർത്തുന്നുണ്ടെന്നു അദ്ദേഹം മനസിലാക്കുന്നുണ്ട്. അതുകൊണ്ടാണ് മെസി പോലും ഇത്തരം തന്ത്രം പ്രയോ​ഗിക്കാൻ ഒരുമ്പെട്ടത്'- മുൻ ഇം​ഗ്ലണ്ട് ​ഗോൾ കീപ്പർ ജോ ഹാ​ർട്ടും പ്രതികരിച്ചു.

Lionel Messi found himself at the centre of an unusual flashpoint during Argentina's 1-0 extra-time defeat to Spain in the FIFA World Cup 2026 final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കും; വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമെന്ന് നരേന്ദ്ര മോദി

'ബ്രേക്ക് കഴിഞ്ഞ് തിരികെ വന്നപ്പോൾ സിനിമയൊന്നുമില്ല, അങ്ങനെ സീരിയൽ ചെയ്തു; നമ്മുടെ ഉള്ളിൽ നിന്നാണ് നമ്മൾ സ്വതന്ത്രരാകേണ്ടത്'

കുടവയറിന് കാരണം 'ഇരിപ്പ്'; ഈ ആറ് ശീലങ്ങൾ അപകടമാണ്

സംഗീതം കരിയറാക്കാം; ഇന്ത്യൻ എയർഫോഴ്‌സിൽ മ്യൂസിഷ്യൻ ഒഴിവുകൾ

ഇനി ഒരാഴ്ച കൂടി... ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 750 ഒഴിവിലേക്ക് അപേക്ഷിക്കാം