ഫിഫ ലോകകപ്പിലെ പ്രാഥമിക ഘട്ടത്തിലെ ഹോട്ട് ഫേവറിറ്റ് പോരാട്ടമായി മാറിയത് പോർച്ചുഗൽ- കൊളംബിയ മത്സരം. ഈ മത്സരത്തിന്റെ ടിക്കറ്റിനായി ലോകം നെട്ടോട്ടമോടി എന്നു തന്നെ പറയാം. പലർക്കും ടിക്കറ്റ് കിട്ടാതെ നിരാശരാകേണ്ടി വന്നു. ലക്ഷങ്ങൾ മുടക്കി വേഗം തന്നെ ടിക്കറ്റ് ബുക്ക് ചെയ്തവരും നിരവധി. നേരിട്ട് കാണാൻ സ്റ്റേഡിയത്തിൽ പ്രമുഖരുടെ നീണ്ട നിര തന്നെ വന്നു. എൻബിഎയിൽ കളിക്കുന്ന ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്സ് താരം ജിമ്മി ബട്ലർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ തുടങ്ങി രാഷ്ട്രീയ- സിനിമ- കായിക രംഗത്തെ പ്രമുഖർ അടക്കം 64,478 ഫുട്ബോൾ പ്രേമികളാണ് ഗാലറിയെ ആവേശത്തിലാഴ്ത്താൻ എത്തിച്ചേർന്നത്.
ഫിഫ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം 2 കോടിയിലധികം ടിക്കറ്റ് അപേക്ഷകളാണ് ഈ ഒരൊറ്റ മത്സരത്തിനായി ലഭിച്ചത്! മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ടിക്കറ്റ് നിരക്കുകൾ 3,000 ഡോളറിന് (ഏകദേശം 2.5 ലക്ഷം രൂപ) മുകളിലേക്ക് ഉയരുകയും മത്സര ദിവസം വരെ അത് തുടരുകയും ചെയ്തു. മൈതാനത്ത് പോർച്ചുഗലും കൊളംബിയയും ഗോളുകളൊന്നും നേടാതെ സമനിലയിൽ പിരിഞ്ഞെങ്കിലും, 90 മിനിറ്റും ഉദ്വേഗജനകമായ നിമിഷങ്ങളാൽ സമ്പന്നമായിരുന്നു മത്സരം.
ഈ വർഷം അരങ്ങേറിയ വിഖ്യാത അമേരിക്കൻ 'സൂപ്പർ ബൗൾ' മത്സരത്തിന്റെ ശരാശരി ടിക്കറ്റ് നിരക്ക് 2,000 ഡോളറിന് മുകളിൽ മാത്രമായിരുന്നു എന്നോർക്കണം. ലോകകപ്പിലെ പോർച്ചുഗൽ- കൊളംബിയ മത്സരം ആ റെക്കോർഡും തകർത്തു. ലക്ഷക്കണക്കിന് രൂപ വില വരുന്ന ഹോസ്പിറ്റാലിറ്റി ടിക്കറ്റുകളും വിറ്റുപോയി. നാല് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്കായി 16,000 ഡോളർ (ഏകദേശം 13 ലക്ഷത്തിലധികം രൂപ) ചിലവഴിച്ച ഒരു ആരാധകൻ പറഞ്ഞത് 'ഇത്രയും വലിയ മത്സരത്തിന് ഈ തുക അത്ര വലിയ കാര്യമല്ല'- എന്നാണ്!
കൊളംബിയ, ന്യൂയോർക്ക്, പോർച്ചുഗൽ, ന്യൂജേഴ്സി തുടങ്ങി ഐബീരിയൻ ഉപദ്വീപിന് പുറത്തുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ ആരാധകർ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തി. പല ആരാധകരും ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിൽ കാണാൻ മാത്രം മത്സരത്തിന്റെ ടിക്കറ്റ് അതിവേഗം സ്വന്തമാക്കിയിരുന്നു. ചിലി, പെറു തുടങ്ങിയ ലോകകപ്പിന് യോഗ്യത നേടാത്ത ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ പോലും റൊണാൾഡോ എന്ന ഇതിഹാസത്തെ ഒരുനോക്ക് കാണാൻ മാത്രം എത്തി.
സ്വന്തം രാജ്യം ലോകകപ്പിൽ കളിക്കുന്നുണ്ടായിട്ടും, തങ്ങളുടെ പ്രിയപ്പെട്ട 'ഗോട്ട്' (ഗ്രെയ്റ്റസ്റ്റ് ഓഫ് ഓൾ ടൈം)ന്റെ കളി നേരിൽ കാണാൻ തീർഥാടനം പോലെ എത്തിയവരും കുറവല്ല. കൊളംബിയയുടെ മഞ്ഞ ജേഴ്സിയും റൊണാൾഡോയുടെ ചുവപ്പ് ജേഴ്സിയും പകുതി വീതം തുന്നിച്ചേർത്ത വസ്ത്രങ്ങളണിഞ്ഞ് എത്തിയ കൊളംബിയൻ ആരാധകർ ഫുട്ബോൾ ലോകത്തെ അത്ഭുതമായ ക്രിസ്റ്റ്യാനോയോടുള്ള തങ്ങളുടെ ആദരവ് പ്രകടമാക്കി.
മത്സരത്തിന് ആറ് മണിക്കൂർ മുൻപ് തന്നെ സ്റ്റേഡിയത്തിന് പുറത്ത് വൻ ട്രാഫിക് ബ്ലോക്ക് അനുഭവപ്പെട്ടിരുന്നു. ബ്രസീലും സ്കോട്ലൻഡും തമ്മിൽ നടന്ന മത്സരത്തേക്കാൾ വലിയ ജനത്തിരക്കായിരുന്നു ഇത്. മത്സരം തുടങ്ങുന്നതിന് 3 മണിക്കൂർ മുമ്പ് ഗേറ്റുകൾ തുറന്നപ്പോൾ തന്നെ സ്റ്റേഡിയം ആരാധകരെക്കൊണ്ട് നിറഞ്ഞു.
2024ലെ കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയും അർജന്റീനയും ഇതേ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ ടിക്കറ്റില്ലാത്ത ആരാധകർ ഇരച്ചുകയറി വൻ അനിഷ്ട സംഭവങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ ഫിഫയും മയാമി പൊലീസും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയാണ് ഒരുക്കിയത്.
പാർക്കിങ് ടിക്കറ്റ് മുൻകൂട്ടി എടുത്തവർക്ക് മാത്രമേ സ്റ്റേഡിയം പരിസരത്തേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. മറ്റുള്ളവരെ പ്രത്യേക മഞ്ഞ സ്കൂൾ ബസുകളിലാണ് സുരക്ഷാ ചെക്ക് പോയിന്റുകളിൽ എത്തിച്ചത്. സൂപ്പർ ബൗൾ മത്സരങ്ങൾക്ക് സമാനമായ ഈ കനത്ത സുരക്ഷ കാരണം ടിക്കറ്റില്ലാത്ത ഒരാൾക്ക് പോലും സ്റ്റേഡിയത്തിന് അരികിലേക്ക് എത്താൻ കഴിഞ്ഞില്ല.
മത്സരം കാണാൻ ലക്ഷങ്ങൾ മുടക്കിയ ആരാധകർക്ക് പോർച്ചുഗലും ക്രിസ്റ്റ്യാനോയും ആനന്ദം സമ്മാനിച്ചോ എന്നു ചോദിച്ചാൽ... ആരാധകർ തങ്ങളുടെ ഇഷ്ട താരത്തെ കണ്ടതിന്റെ ആവേശത്തിലാണ്. അതാണ് അവരെ സംബന്ധിച്ച് വേണ്ടത്. അതവർക്ക് കിട്ടിയിട്ടുണ്ടാകാം. ഇഷ്ടങ്ങൾ അങ്ങനെയൊക്കെയാണല്ലോ...!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates