ന്യൂയോർക്ക്: നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീന, നോക്കൗട്ടിൽ കാബോ വെർദെ ടീമിനോടു അട്ടിമറി തോൽവി നേരിട്ട് ലോകകപ്പിൽ നിന്നു പുറത്താകുമെന്ന് വൈറൽ മന്ത്രവാദി നാനാ ക്വാകു ബോൺസാം. നേരത്തെ ഇംഗ്ലണ്ട്- ഘാന പോരാട്ടത്തിൽ ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ ഗോളടിക്കില്ലന്നു നാനാ ക്വാകു പ്രവചിച്ചിരുന്നു. ഈ മത്സരം 0-0ത്തിനു പിരിഞ്ഞു. മത്സരത്തിൽ സുവർണാവസരം മുന്നിൽ കിട്ടിയിട്ടും ഹാരി കെയ്നിനു ഗോളടിക്കാൻ സാധിക്കാതെ വരികയും ചെയ്തു. ഇതോടെ മന്ത്രവാദി കയറിയങ്ങ് ഹിറ്റായി.
അതിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് നേടുമെന്നും നാനാ ക്വാകുവിന്റെ പ്രവചനമുണ്ടായിരുന്നു. പിന്നാലെയാണ് ഇപ്പോൾ അർജന്റീനയുടെ കാര്യം പറഞ്ഞിരിക്കുന്നത്.
ഘാനയിലെ അഫ്രാൻചോ ഗ്രാമത്തിൽ ജനിച്ച നാന ക്വാകു ബോൺസാം, 1992ൽ ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റതിന് ശേഷമാണ് മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്. ഘാനയിലെ പ്രാദേശിക വിശ്വാസങ്ങളും പരമ്പരാഗത ആചാരങ്ങളും പിന്തുടരുന്ന ഇദ്ദേഹത്തെപ്പോലെയുള്ളവർ അവിടുത്തെ സാമൂഹിക ജീവിതത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തികളാണ്.
ഘാനയ്ക്കെതിരായ ഇംഗ്ലണ്ടിനു മത്സരം കഴിഞ്ഞതിനു പിന്നാലെ ഹാരി കെയ്നിന്റെ ശാപം താൻ പിൻവലിച്ചതായി പ്രഖ്യാപിച്ച് ഇയാൾ രംഗത്തെത്തിയിരുന്നു. ബോസ്റ്റണിൽ നടന്ന ഇംഗ്ലണ്ട്- ഘാന ഗോൾരഹിത സമനില മത്സരത്തിൽ അവസാന നിമിഷങ്ങളിൽ കെയ്‌നിനു ലഭിച്ച സുവർണാവസരം നഷ്ടമായതോടെയാണ് ഈ വിചിത്ര കഥയ്ക്ക് വലിയ പ്രചാരം ലഭിച്ചത്. ഇംഗ്ലണ്ട് നായകനെ ഈ മത്സരത്തിൽ ഗോൾ അടിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രവാദി എന്ന് സ്വയം അവകാശപ്പെടുന്ന ബോൺസാം നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ആരാധകർ കെയ്‌നിന്റെ ആ സുവർണാവസര നഷ്ടത്തെ കൂട്ടിവായിച്ചത്.
അവസരം നഷ്ടപ്പെടുത്തിയ ആ നിമിഷം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. മത്സര ഫലത്തിൽ ബോൺസാമിന്റെ സ്വാധീനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഘാന ആരാധകർ ആ നിമിഷം ആഘോഷമാക്കുകയും ചെയ്തു. ഗോൾമുഖത്ത് ഇംഗ്ലീഷ് ഫോർവേഡിനുണ്ടായ നിരാശ നാനാ ക്വാകു മന്ത്രവാദിയുടെ പ്രസ്താവനകളെ ചുറ്റിപ്പറ്റിയുള്ള വൈറൽ വാർത്തകൾക്ക് കൂടുതൽ മസാല പുരട്ടാൻ ഉതകുന്നതായി മാറാൻ നിമിഷങ്ങളേ വേണ്ടി വന്നുള്ളു.
മുൻപും ലോക ഫുട്ബോളിൽ വിവാദപരമായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് നാനാ ക്വാകു ബോൺസാം. 2014 ലോകകപ്പിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റതിന് പിന്നിൽ താനാണെന്ന അവകാശവാദം ഇതിൽ ഉൾപ്പെടുന്നു.
ജൂലൈ നാലിനാണ് അർജന്റീന കാബോ വെർദെ പോരാട്ടം. പുലർച്ചെ 3.30നാണ് മത്സരം. ഗ്രൂപ്പ് ചാംപ്യന്മാരായാണ് അർജന്റീന നോക്കൗട്ടിൽ എത്തിയത്. ജോർദ്ദാനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മെസിയുടെ ഫ്രീകിക്ക് ഗോൾ അടക്കം 3 - 1 എന്ന സ്കോറിനാണ് അർജന്റീന ജയിച്ചത്. തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും മെസി ഇതോടെ സ്വന്തമാക്കിയിരുന്നു. നേരത്തെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് മെസി മറികടന്നിരുന്നു. നിലവിലെ ലോകകപ്പ് ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ 6 ഗോളുകളോട് കൂടി മെസി തന്നെയാണ് മുന്നിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates