കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ആരംഭിക്കാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. എന്നാൽ ഐ-ലീഗ് തുടങ്ങുന്ന തീയതിയെ സംബന്ധിച്ച് വ്യക്തത വരുത്താൻ ഇതുവരെ എ ഐ എഫ് എഫ് തയ്യാറായിട്ടില്ല.
ഇന്ത്യൻ ഫുട്ബോളിലെ രണ്ടാം നിര മത്സരമായ ഐ-ലീഗിന്റെ അനിശ്ചിതത്വം ക്ലബുകൾക്ക് വലിയ തിരിച്ചടിയാകുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഐ-ലീഗ് ഐഎസ്എലിനൊപ്പം തന്നെ സമാന്തരമായി നടത്തുമെന്നായിരുന്നു എ ഐ എഫ് എഫ് പറഞ്ഞിരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു ചർച്ചയും ഇതുവരെ ആരംഭിച്ചിട്ടില്ല. 11 ക്ലബുകളാണ് ഇത്തവണത്തെ ഐ-ലീഗിൽ പങ്കെടുക്കുന്നത്. ഓരോ ടീമും അഞ്ച് ഹോം മത്സരങ്ങളും അഞ്ച് എവേ മത്സരങ്ങളുമാണ് കളിക്കേണ്ടത്.
ഐ എസ് എൽ ക്ലബുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഐ-ലീഗ് ടീമുകൾക്ക് വളരെ കുറഞ്ഞ ബജറ്റാണ് ഉള്ളത്. രണ്ടാം ഡിവിഷനായതിനാൽ സ്പോൺസേഴ്‌സിനെ ലഭിക്കാനും ബുദ്ധിമുട്ടാണ്. ഇത്തരമൊരു സാഹചര്യത്തിൽ മത്സരം നടക്കാത്ത സമയത്തും താരങ്ങൾക്ക് ശമ്പളം നൽകേണ്ടിവരുന്നത് ക്ലബുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.
ഇതൊഴിവാക്കാൻ ഭൂരിഭാഗം ഐ-ലീഗ് ക്ലബുകളും ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ സീസൺ ആരംഭിക്കുന്നതിന് മുമ്പ് താരങ്ങളെ പൂർണ ഫിറ്റ്നസിലേക്കെത്തിക്കുന്നത് ക്ലബുകൾക്ക് വലിയ വെല്ലുവിളിയായിരിക്കും.
കഴിഞ്ഞ ഒൻപത് മാസമായി മത്സരങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ പരിശീലന മൈതാനങ്ങളുടെ അവസ്ഥയും മോശമായി മാറിയിട്ടുണ്ട്. ഇതും ക്ലബ്ബുകളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കും. പ്രതിസന്ധി വർധിപ്പിക്കാതെ മത്സരം ആരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കണമെന്നാണ് ക്ലബ്ബുകളുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates