ഗുവാഹത്തി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് വേണ്ടത് ഒറ്റ ജയം. ഇന്ന് ഗുവാഹത്തിയില്‍ മൂന്നാം പോരിനിറങ്ങുമ്പോള്‍ സൂര്യകുമാര്‍ യാദവും സംഘവും മുന്നില്‍ കാണുന്നതും മറ്റൊന്നല്ല. ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണം തീര്‍ക്കാനും അതിലൂടെ ഇന്ത്യക്കു സാധിക്കും. മാത്രമല്ല ടി20 ലോകകപ്പിനു ആത്മവിശ്വാസത്തോടെ ഒരുങ്ങാനുള്ള ഊര്‍ജവും പരമ്പര നേട്ടം നല്‍കും. ആദ്യ രണ്ട് കളികളിലും ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മറുഭാഗത്ത് പരമ്പരയില്‍ തിരിച്ചെത്താനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കിവികള്‍.
ഇന്ന് വൈകീട്ട് 7 മുതലാണ് പോരാട്ടം. ഗുവാഹത്തിയാണ് വേദി. ആദ്യ കളിയില്‍ 48 റണ്‍സിനും രണ്ടാം പോരാട്ടത്തില്‍ 7 വിക്കറ്റിനും വിജയം സ്വന്തമാക്കി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിനു മുന്നിലാണ്.
അടുത്ത മാസം 7 മുതല്‍ ആരംഭിക്കുന്ന ടി20 ലോകകപ്പ് ഇലവനെ നിശ്ചയിക്കാനുള്ള അവസാന പരമ്പരയായതിനാല്‍ ടീമിലെ സ്ഥാനത്തിനായി താരങ്ങള്‍ മികവ് കാട്ടേണ്ടത് അനിവാര്യമാണ്. ഈ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യ നേരെ ലോകകപ്പിലാണ് ഇറങ്ങുക.
ഇടവേളയ്ക്കു ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മിന്നും ഫോമിലേക്ക് എത്തിയതാണ് ഇന്ത്യക്ക് വലിയ ആശ്വാസമാകുന്നത്. പഴയ പോലെ അനായാസം റണ്‍സ് കണ്ടെത്താന്‍ രണ്ടാം പോരാട്ടത്തില്‍ സൂര്യയ്ക്കു സാധിച്ചിട്ടുണ്ട്. ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിനെ ജയത്തിലേക്ക് നയിക്കാനും സൂര്യയ്ക്കു സാധിച്ചു. രണ്ടാം മത്സരത്തില്‍ 37 പന്തില്‍ 82 റണ്‍സുമായി നായകന്‍ പുറത്താകാതെ നിന്നു.
അതേസമയം രണ്ട് മത്സരത്തിലും അമ്പേ പരാജയപ്പെട്ട മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് ടീമില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്നത്. ഇന്ന് തിളങ്ങേണ്ടത് സഞ്ജുവിന് അനിവാര്യമാണ്. ഇന്നും ഫോം ആയില്ലെങ്കില്‍ ലോകകപ്പില്‍ അന്തിമ ഇലവനില്‍ എത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറും. ലോകകപ്പ് ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി എത്തിയ ഇഷാന്‍ കിഷന്‍ രണ്ടാം മത്സരത്തില്‍ അതിവേഗം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുന്ന ഇന്നിങ്‌സുമായി കളം വാണ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഇന്നും തിളങ്ങിയില്ലെങ്കിൽ അടുത്ത രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തു നിന്നു നീക്കി ഇഷാന് അവസരം നല്‍കിയാലും അത്ഭുതപ്പെടേണ്ടതില്ല. സഞ്ജുവിനെതിരെ ആരാധക രോഷവും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് ഫോമിലെത്തിയാല്‍ പറഞ്ഞു നില്‍ക്കാനെങ്കിലും താരത്തിനൊരു ഇന്നിങ്‌സുണ്ടാകും.
ബൗളിങില്‍ നേരിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ കുറവുകളും പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. വിശ്രമത്തിലായിരുന്ന ജസ്പ്രിത് ബുംറയും അക്ഷര്‍ പട്ടേലും ഇന്ന് അന്തിമ ഇലവനിലേക്ക് വരാന്‍ സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates