മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസൺ ഒന്നാം വിക്കറ്റ് കീപ്പറായി തന്നെ ടീമിൽ ഇടംപിടിച്ചിരുന്നു. ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയാണ് സഞ്ജുവിനെ ഓപ്പണറായി ടീമിൽ നിലനിർത്തിയത്. ടീമിൽ ഇടം ഉറപ്പായ സ്ഥിതിക്ക് സഞ്ജു ഇനി വലിയ ഇന്നിങ്സുകൾ കളിക്കാൻ ശ്രമിക്കണണമെന്നു ഉപദേശിക്കുകയാണ് മുൻ ഓപ്പണർ കൃഷ്മാചാരി ശ്രീകാന്ത്. യു ട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്തിന്റെ നിർദ്ദേശം.
ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാണ് സഞ്ജു സാംസണ്‍. ഇഷാൻ കിഷനാണ് രണ്ടാം വിക്കറ്റ് കീപ്പർ. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ടീമിൽ നിന്നു പുറത്തായതോടെ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പൺ ചെയ്യുന്നതും സഞ്ജു സാംസണായിരിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന പോരാട്ടത്തിൽ കളിക്കാൻ അവസരം കിട്ടിയ സഞ്ജു അതിവേഗം 37 റൺസെടുത്ത് പവർ പ്ലേയിൽ അഭിഷേകിനൊപ്പം മികച്ച തുടക്കം ഇന്ത്യയ്ക്കു നൽകിയിരുന്നു. ഈ സ്കോർ ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്തിന്റെ മുന്നറിയിപ്പ്.
‘37 റൺസെടുത്ത ശേഷം ഔട്ടാകരുത്. ആ 37 റൺസ് എന്നത് 73 ആക്കണം. അതു ചെയ്താൽ പിന്നെ ആർക്കും നിങ്ങളെ ടീമിൽ നിന്നു പുറത്താക്കാൻ സാധിക്കില്ല. 30–40 റൺസൊക്കെ ആളുകൾ പെട്ടെന്നു മറന്നു പോകും‘- ശ്രീകാന്ത് വ്യക്തമാക്കി.
ലോകകപ്പിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൂടി ഫോമായാൽ എതിരാളികളെ തകർത്തെറിയാൻ നിലവിലെ ബാറ്റിങ് ലൈനപ്പ് തന്നെ മതിയാകുമെന്നും ശ്രീകാന്ത് വ്യക്തമാക്കി. പ്രോട്ടീസിനെതിരായ അഞ്ചാം പോരാട്ടത്തിൽ 22 പന്തിൽ നിന്നാണ് സഞ്ജു 37 റൺസെടുത്തത്.
ശുഭ്മാൻ ഗില്ലിനു പരിക്കേറ്റതിനാലാണ് അഞ്ചാം പോരാട്ടത്തിൽ സഞ്ജുവിനു ബാറ്റ് ചെയ്യാൻ അവസരം കിട്ടിയത്. അതിനു മുൻപ് താരം 9 മത്സരങ്ങളിലാണ് ബഞ്ചിലിരുന്നത്. മിന്നും ഫോമിൽ നിൽക്കെ സഞ്ജുവിനെ ഓപ്പണർ സ്ഥാനത്തു നിന്നു മാറ്റി ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി ഓപ്പണറായി ഇറക്കി നടത്തിയ പരീക്ഷണം അമ്പേ പാളിപ്പോയി.
സഞ്ജുവിനെ തുടർച്ചയായി തഴഞ്ഞത് വൻ വിമർശനങ്ങൾക്കും ഇടയാക്കി. അതിനിടെ ഓപ്പണറെന്ന നിലയിൽ സമ്പൂർണ പരാജയമാണെന്നു ബോധ്യപ്പെട്ടതോടെയാണ് ഗില്ലിനെ മാറ്റി ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ തന്നെ പരിഗണിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates