മുംബൈ: മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍. മൂന്നാം പോരാട്ടത്തില്‍ അവര്‍ നേപ്പാളിനെ നിലംപരിശാക്കിയാണ് അടുത്ത ഘട്ടത്തില്‍ സീറ്റ് ബുക്ക് ചെയ്തത്. തുടരെ മൂന്ന് ജയങ്ങളുമായാണ് കരീബിയന്‍ സംഘത്തിന്റെ കുതിപ്പ്. ഈ ലോകകപ്പിൽ സൂപ്പർ 8 ഉറപ്പിക്കുന്ന ആദ്യ ടീമായി കരീബിയൻ സംഘം മാറി. തുടരെ മൂന്നാം മത്സരവും തോറ്റ നേപ്പാള്‍ ടി20 ലോകകപ്പില്‍ നിന്നു പുറത്തായി.
9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് വിന്‍ഡീസ് വാംഖഡെയില്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് സ്വന്തമാക്കിയത്. വിന്‍ഡീസ് 15.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 134 റണ്‍സ് അടിച്ചെടുത്തു.
ക്യാപ്റ്റന്‍ ഷായ് ഹോപിന്റെ അര്‍ധ സെഞ്ച്വറിയും ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ബ്രണ്ടന്‍ കിങ് എന്നിവരുടെ നിര്‍ണായക സംഭാവനകളും വിന്‍ഡീസ് ജയം അനായാസമാക്കി. ഷായ് ഹോപ് 44 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം 61 റണ്‍സുമായി പുറത്താകാതെ നിന്നു.
ഹെറ്റ്‌മെയര്‍ 32 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 46 റണ്‍സുമായി ക്യാപ്റ്റനെ പിന്തുണച്ച് ക്രീസില്‍ തുടര്‍ന്നു. ഓപ്പണര്‍ ബ്രണ്ടന്‍ കിങിന്റെ വിക്കറ്റ് മാത്രമാണ് വിന്‍ഡീസിനു നഷ്ടമായത്. കിങ് 17 പന്തില്‍ 4 ഫോറുകള്‍ സഹിതം 22 റണ്‍സ് അടിച്ചെടുത്തു മടങ്ങി.
നേരത്തെ മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡറുടെ മിന്നും ബൗളിങാണ് നേപ്പാളിനെ കുരുക്കിയത്. താരം 4 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകള്‍ വീഴ്ത്തി. മാത്യു ഫോര്‍ഡ് 4 ഓവറില്‍ ഒരു മെയ്ഡനടക്കം 10 റണ്‍സ് വഴങ്ങി 1 വിക്കറ്റ് സ്വന്തമാക്കി. അകീല്‍ ഹുസൈന്‍, ഷമര്‍ ജോസഫ്, റോസ്റ്റന്‍ ചെയ്‌സ് എന്നിവരും ഓരോ വിക്കറ്റെടുത്തു.
നേപ്പാള്‍ നിരയില്‍ 47 പന്തില്‍ 58 റണ്‍സെടുത്ത ദീപേന്ദ്ര സിങ് അയ്‌രെ ടോപ് സ്‌കോററായി. താരം 3 വീതം സിക്‌സും ഫോറും തൂക്കി. വാലറ്റത്ത് 15 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു പൊരുതിയ സോംപല്‍ കാമിയാണ് സ്‌കോര്‍ 133ലേക്ക് എത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates