ലാഹോർ: പാകിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിലെ തോൽവിക്ക് പിന്നാലെ വിവാദങ്ങൾക്ക് തുടക്കമിട്ട് ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീൻ. മത്സരത്തിൽ പാകിസ്ഥാൻ താരമായ സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിങ് 'ചക്കിങ് ' ആണെന്ന് കാമറൂൺ ഗ്രീൻ.
താരിഖിന്റെ പന്തിൽ വിക്കറ്റായതിന് പിന്നാലെ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ഗ്രീൻ പ്രത്യേക ആംഗ്യത്തിലൂടെ ബൗൾ 'ചക്കിങ്' ആണെന്ന് സഹതാരങ്ങളോട് പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ചർച്ചയായി മാറിയിട്ടുണ്ട്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. ഓസ്ട്രേലിയയ്‌ക്കെതിരായ പാകിസ്ഥാന്റെ ഏറ്റവും ഉയർന്ന ടി20 സ്‌കോറാണിത്. പാകിസ്ഥാൻ ക്യാപറ്റൻ സൽമാൻ അലി ആഘ 40 പന്തിൽ 76 റൺസും ഉസ്മാൻ ഖാൻ 36 പന്തിൽ 53 റൺസ് നേടിയതാണ് പാകിസ്ഥാന് മികച്ച സ്കോർ നേടി കൊടുത്തത്.
198 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ഇതിനിടെയാണ് 11-ാം ഓവറിൽ വിവാദമായ സംഭവം നടക്കുന്നത്. പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിന്റെ പന്തിൽ കാമറൂൺ ഗ്രീൻ ക്യാച്ചിലൂടെ പുറത്താകുക ആയിരുന്നു. താരിഖ് ബൗൾ ചെയ്യുന്നതിനിടെ ആക്ഷൻ പകുതിയ്ക്ക് വെച്ച് നിർത്തിയ ശേഷം അണ്ടർ ആം രീതിയിൽ ആയിരുന്നു താരം ബൗൾ ചെയ്തത്.
ഈ പന്ത് സിക്‌സർ അടിക്കാൻ ശ്രമിക്കുന്നതിനിടെ പോയിന്റിൽ ക്യാച്ച് നൽകി ഗ്രീൻ പുറത്താക്കുക ആയിരുന്നു. മൈതാനത്ത് നിന്ന് മടങ്ങുന്നതിനിടെ ‘ചക്കിങ്’ എന്ന് സൂചിപ്പിക്കുന്ന തരത്തിൽ ആംഗ്യവും ഗ്രീൻ കാണിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ഇത് വരെ ഔദ്യോഗികമായി പ്രതികരിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തയ്യാറായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates