സിഡ്നി: ക്രിക്കറ്റ് കരിയറിൽ താൻ പന്തെറിയുമ്പോൾ ബുദ്ധിമുട്ടിച്ച ഇന്ത്യൻ ബാറ്റർ ആരെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. രോഹിത് ശർമയോ, വിരാട് കോഹ്‍ലിയോ അല്ല കമ്മിൻസിനെ ബുദ്ധിമുട്ടിച്ചത്. ഇന്ത്യയുടെ ക്ലാസിക്ക് ടെസ്റ്റ് ബാറ്റർ ചേതേശ്വർ പൂജാരയാണെന്നു കമ്മിൻസ് പറയുന്നു. പൂജാരയുടെ വിക്കറ്റ് വീഴ്ത്തുക എന്നത് കഠിനമായ ജോലിയാണ്. ക്രീസില്‍ ദീര്‍ഘനേരം പിടിച്ചു നില്‍ക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം എതിര്‍ ടീം ബോളര്‍മാരെ വട്ടം കറക്കുമെന്നും കമ്മിന്‍സ് വ്യക്തമാക്കി. പ്രൈം വിഡിയോ സ്‌പോര്‍ട്‌സ് പങ്കുവെച്ച വിഡിയോയിലാണ് കമ്മിന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'ഇന്ത്യയില്‍ നിന്ന് ഞാന്‍ ചേതേശ്വർ പൂജാരയുടെ പേര് പറയും. അദ്ദേഹത്തെ പുറത്താക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. നൂറു ഡോട്ട് ബോളുകള്‍ നേരിടാന്‍ മടിക്കാത്ത, അവസരങ്ങള്‍ ഒരുക്കിക്കൊടുക്കാത്ത ഒരു ശൈലിയാണ് അദ്ദേഹത്തിന്റേത്'- കമ്മിന്‍സ് പറഞ്ഞു.
ഇന്ത്യക്കായി 103 ടെസ്റ്റുകളില്‍ നിന്ന് 43.60 ശരാശരിയില്‍ 19 സെഞ്ച്വറികളോടെ 7,195 റണ്‍സ് നേടിയിട്ടുള്ള പൂജാര കഴിഞ്ഞ വര്‍ഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഓസീസ് മണ്ണിൽ ഇന്ത്യ 2021ൽ ടെസ്റ്റ് പരമ്പര നേടുമ്പോൾ അതിൽ നിർണായകമായി നിന്ന താരവും പൂജാരയായിരുന്നു.
കരിയറിൽ ഇതുവരെ നേരിട്ട വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച കളിക്കാരുടെ പേരുകളും കമ്മിൻസ് അഭിമുഖത്തില്‍ പറയുന്നു. മുന്‍ പാകിസ്ഥാൻ സ്പിന്നര്‍ സയീദ് അജ്മൽ സവിശേഷമായ ശൈലിയുള്ള ബൗളറാണെന്നു ഓസീസ് നായകൻ പറഞ്ഞു. താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ബൗളറായിരുന്നു അജ്മലെന്ന് അദ്ദേഹം ഓര്‍മിച്ചു. മുൻ ഇംഗ്ലണ്ട് നായകൻ അലിസ്റ്റര്‍ കുക്ക്, ദക്ഷിണാഫ്രിക്ക ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്, ന്യൂസിലൻഡ് ബാറ്റർ ബ്രെണ്ടന്‍ മക്കെല്ലം, ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍, വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ് എന്നിവരാണ് കമ്മിന്‍സിന്റെ പട്ടികയില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates