പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് കൊച്ചിയിലെത്തിയപ്പോൾ ഏപ്രിൽ ഫൂൾ ദിനത്തിൽ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയെ പറ്റിച്ചത് ഓർത്തെടുത്ത് മുൻ ഇന്ത്യൻ താരങ്ങളായ യുവരാജ് സിങും ഹർഭജൻ സിങും. കാര്യം അതീവ ഗൗരവമുള്ളതാണെന്നു വിശ്വസിച്ച് ദാദ ക്യാപ്റ്റൻ സ്ഥാനം പോലും ഉപേക്ഷിക്കാൻ ഒരുങ്ങിയെന്നും ഇരുവരും ഓർക്കുന്നു.
2005 ഏപ്രിൽ ഒന്നിനാണ് കൊച്ചിയിലെ ഡ്രസിങ് റൂമിൽ വച്ച് ദാദയെ പറ്റിച്ചത്. ഏപ്രിൽ രണ്ടിനായിരുന്നു പരമ്പരയിലെ ആദ്യ പോരാട്ടം. ചിരവൈരികളായ പാകിസ്ഥാനെതിരായ പോരാട്ടത്തിന്റെ സമ്മർദ്ദത്തിൽ ടീം നിൽക്കെയാണ് യുവിയും ഭാജിയും ചേർന്ന് സൗരവ് ഗാംഗുലിയെ പറ്റിച്ചത്. ഇതിന് മുതിർന്ന താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവരുടെ അകമഴിഞ്ഞ പിന്തുണ തങ്ങൾക്കുണ്ടായിരുന്നുവെന്നും ഇരുവരും ഓർക്കുന്നു.
ഗാംഗുലി മാധ്യമങ്ങളോട് സഹ താരങ്ങളെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞെന്നായിരുന്നു ഇരുവരുടേയും ആരോപണം. പലരും ഉത്തരവാദിത്വം കാണിക്കുന്നില്ലെന്നും ടീമിനോടു അകന്നു നിൽക്കുന്നവരാണെന്നും ദാദ പത്രക്കാരോടു പറഞ്ഞെന്നും ഇതിന്റെ തെളിവായി അവർ വ്യാജ വാർത്താ കട്ടിങുകളുമായി എത്തി ഗാംഗുലിയെ ചോദ്യ മുനയിൽ നിർത്തുകയും ചെയ്തു. വാർത്താ കട്ടിങുകൾ കണ്ട് ഗാംഗുലി ആശയക്കുഴപ്പത്തിലായെന്നും ഇരുവരും ഓർക്കുന്നു.
'ഞങ്ങൾ ഈ നാടകം ആസൂത്രണം ചെയ്യുമ്പോൾ മുഴുവൻ ടീമും അവിടെയുണ്ടായിരുന്നു. ദാദയെ ഏപ്രിൽ ഫൂൾ ആക്കാൻ ഞങ്ങൾ തീരുമാനിച്ചു. യുവിയാണ് തുടങ്ങിയത്. ദാദ, നിങ്ങൽ പ്രസിനോട് ടീമിനെതിരെ ഇങ്ങനെയൊരു കാര്യം എന്തിനാണ് പറഞ്ഞത്. എന്നെ (യുവരാജ്) ഒരു പാർട്ടി ആനിമൽ എന്നാണ് അങ്ങ് വിശേഷിപ്പിച്ചത്. ഹർഭജന് ആരോടും ഒരു പ്രതിബദ്ധത ഇല്ലെന്നും ആശിഷ് നെഹ്റ സ്വന്തം ലോകത്താണെന്നും സഹീർ ഖാനും ധാരാളം പാർട്ടികൾക്ക് പോകുന്നുണ്ടെന്നുമൊക്കെ നിങ്ങൾ പറഞ്ഞിരിക്കുന്നു'- യുവി ഓർത്തെടുത്തു.
ഇതുകേട്ട് ഗാംഗുലി അന്തംവിട്ട് നിന്നു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
'ഇതൊക്കെ ഞാൻ എപ്പോൾ പറഞ്ഞു എന്നാണ്'- പിന്നാലെ ഞങ്ങൾ പേപ്പർ കട്ടിങുകൾ വീണ്ടും എടുത്ത് അദ്ദേഹത്തെ കാണിച്ചു. തമാശയ്ക്ക് ഞങ്ങൾക്കൊപ്പം കൂടിയ സച്ചിനും ദ്രാവിഡും ഗാംഗുലിയെ വാർത്ത സത്യമാണെന്നു വിശ്വസിപ്പിക്കുന്ന തരത്തിൽ തകർത്ത് അഭിനയിച്ചതായും ഇരുവരും വ്യക്തമാക്കി.
'ഞങ്ങൾ ഇക്കാര്യം നേരത്തെ തന്നെ സീനിയർ താരങ്ങളോടു സംസാരിച്ചിരുന്നു. ഞാൻ പാജിയോട് (സച്ചിൻ) പറഞ്ഞു, പാജി നിങ്ങൾ അദ്ദേഹത്തോടു പറയു- ഇതുകേട്ട് ഉടൻ തന്നെയാണ് സച്ചിൻ ഗാംഗുലിയോടു പറഞ്ഞത്. സച്ചിനൊപ്പം ദ്രാവിഡും കൂടി.'
'ദാദ, നിങ്ങൾ ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്'- സച്ചിൻ ഗാംഗുലിയോടു പറഞ്ഞു. പിന്നാലെ ദ്രാവിഡും പറഞ്ഞു- 'ദാദ, ഇത് ശരിയായില്ല യാർ'- സച്ചിനും ദ്രാവിഡും വിഷയം ആവർത്തിച്ചതോടെ ഗാംഗുലി ഇതെല്ലാം സത്യമാണെന്നു വിശ്വസിച്ചു. പിന്നാലെ അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കാൻ ഇങ്ങനെ പറഞ്ഞു.
'ഞാൻ സത്യം ചെയ്യുന്നു ഞാൻ ഇതു ചെയ്തിട്ടില്ല. ഞാൻ ഇതു ചെയ്തെന്നു തെളിഞ്ഞാൽ ക്യാപ്റ്റൻസി തന്നെ രാജിവയ്ക്കാം.'
ഇത് കേട്ടതോടെ തമാശക്കാർ കാര്യം കൂടുതൽ ഗൗരവമുള്ളതാക്കി മാറ്റി. ഹർഭജനും യുവരാജും മറ്റ് രണ്ട്, മൂന്ന് താരങ്ങളും തങ്ങളുടെ ബാഗുകൾ എടുത്ത് ഡ്രസിങ് റൂമിൽ നിന്നു പുറത്തേക്ക് നടക്കാൻ തുടങ്ങി.
'അദ്ദേഹം ആ പേപ്പർ കട്ടിങുകൾ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഞങ്ങൾ ബാഗുകൾ എടുത്ത് പുറത്തേക്ക് നടക്കാൻ തുടങ്ങി. അദ്ദേഹം അപ്പോൾ ഞങ്ങളോട് പറഞ്ഞു. അരേ യാർ, നിൽക്കു സുഹൃത്തുക്കളെ. നാളെയാണ് മത്സരം. നിങ്ങളെന്താണ് ഈ കാണിക്കുന്നത്. എന്ന് ചോദിച്ച് അദ്ദേഹം ഞങ്ങളുടെ പിന്നാലെ ഓടി വന്നു. ഒടുവിൽ ഒരു ചിരിയിലൂടെ ഞങ്ങൾ തമാശ അവസാനിപ്പിച്ചു.'
'അന്ന് ഞങ്ങൾക്ക് കളിപ്പിക്കാൻ പറ്റിയ തരത്തിലുള്ള ഒരു ക്യാപ്റ്റനായിരുന്നു ദാദ. പക്ഷേ പിന്നീട് ഞങ്ങൾക്ക് തോന്നി, പാവം ആ മനുഷ്യനെ ഞങ്ങൾ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞല്ലോ എന്ന്. മറ്റേതെങ്കിലും ക്യാപ്റ്റനായിരുന്നെങ്കിൽ ഞങ്ങളോട് ബാഗുമെടുത്ത് വീട്ടിൽ പൊയ്ക്കോളാൻ പറയുമായിരുന്നു. ദാദ ആയതുകൊണ്ടാണ്. ഞങ്ങളെ സംബന്ധിച്ച് പക്ഷേ ദാദ ഞങ്ങൾക്ക് മൂത്ത സഹോദരൻ തന്നെയാണ്'- ഹർഭജൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates