ബംഗളൂരു: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് - ബംഗളൂരു പോരാട്ടത്തിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. മത്സരത്തിൽ ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ബംഗളൂരു മറികടന്നിരുന്നു. വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും അര്‍ധസെഞ്ച്വറികളാണ് ബംഗളുരുവിന്റെ വിജയം വേഗത്തിലാക്കിയത്.
മത്സരത്തിൽ ബാറ്റ് ചെയ്യാൻ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഗ്രൗണ്ടിൽ എത്തിയത് മുതലാണ് വിവാദമായ സംഭവങ്ങളുടെ തുടക്കം. ഈ സമയത്ത് ഫീൽഡ് ചെയ്തുകൊണ്ടിരുന്ന വിരാട് കോഹ്‌ലി ചിരിച്ചു കൊണ്ട് ഗില്ലുമായി സംസാരിക്കുകയും പുഞ്ചിരിയോടെ താരം അതിന് മറുപടി നൽകുകയും ചെയ്തു.
തിരിഞ്ഞുനടന്ന ശേഷം വീണ്ടും തിരിച്ചെത്തിയ കോഹ്‌ലി എന്തോ പറയുകയും ഇരുവരുടെയും സംസാരം ഗൗരവത്തിലാകുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇരുവരും തമ്മിൽ പ്രശ്ങ്ങൾ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.
മറ്റൊരു വിഡിയോയിൽ, ഗിൽ ബാറ്റ് ചെയ്യുന്ന സമയത്ത് വിരാട് 'കോബ്ര ഡാൻസ്' കളിച്ച് താരത്തെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. ഇതാണ് ഇരു വരും തമ്മിലുള്ള പ്രശ്നമെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇരുവരും സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.