സ്‌കോപ്‌ജെ: അടുത്ത വര്‍ഷം ഖത്തറില്‍ അരങ്ങേറാനൊരുങ്ങുന്ന ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജര്‍മനി. നോര്‍ത്ത് മാസിഡോണിയക്കെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുള്‍ക്ക് വിജയം സ്വന്തമാക്കിയാണ് 2014ലെ ജേതാക്കള്‍ സീറ്റുറപ്പിച്ചത്. രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ജര്‍മനി യോഗ്യത ഉറപ്പാക്കിയത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ജര്‍മനി നാല് ഗോളുകളും വലയിലാക്കിയത്. ടീമിനായി ടിമോ വെര്‍ണര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ കയ് ഹവേര്‍ട്‌സ്, ജമാല്‍ മുസിയാല എന്നിവര്‍ ഓരോ ഗോളുകളും നേടി പട്ടിക പൂര്‍ത്തിയാക്കി. ദേശീയ ടീമിന് വേണ്ടിയുള്ള ജമാല്‍ മുസിയാലയുടെ കന്നി ഗോളാണ് മാസിഡോണിയക്കെതിരെ പിറന്നത്.
പന്തടക്കത്തിലും പാസിങിലും മുന്നേറ്റത്തിലുമെല്ലാം ജര്‍മനി മൃഗീയ ആധിപത്യം പുലര്‍ത്തി. നേരത്തെ യോഗ്യതാ പോരാട്ടത്തിന്റെ ഹോം പോരാട്ടത്തില്‍ 2-1ന് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ജര്‍മനി മാസിഡോണിയയെ അവരുടെ തട്ടകത്തില്‍ കയറി നിലംപരിശാക്കി മധുര പ്രതികാരം വീട്ടുകയായിരുന്നു.
മത്സരത്തില്‍ ജര്‍മനിയുടെ പന്തടക്കം 75 ശതമാനമായിരുന്നു. ടീം 751 പാസുകളാണ് നല്‍കിയത്. ലക്ഷ്യത്തിലേക്ക് പന്തടിച്ചത് 24 തവണ. അതില്‍ 10 എണ്ണമായിരുന്നു ഓണ്‍ ടാര്‍ഗറ്റ്.
ആദ്യ പകുതിയില്‍ പലതവണ അവസരങ്ങള്‍ ലഭിച്ചെങ്കിലും ജര്‍മ്മനിക്ക് ഗോളടിക്കാനായില്ല. രണ്ടാം പകുതി തുടങ്ങി 50ാം മിനിറ്റില്‍ ഹവേര്‍ട്‌സാണ് പ്രതിരോധക്കോട്ട പിളര്‍ത്തി ഗോള്‍ നേടുന്നത്. ഹവേര്‍ട്‌സ് ഗോളിന് മുള്ളര്‍ വഴിയൊരുക്കി. പിന്നാലെ മൂന്ന് മിനുറ്റിന്റെ ഇടവേളയില്‍ ഇരട്ട ഗോളുകള്‍ നേടി വെര്‍ണര്‍ ജര്‍മ്മനിയുടെ ജയം ഉറപ്പിച്ചു. 70, 73 മിനിറ്റുകളിലായിരുന്നു വെര്‍ണര്‍ വല ചലിപ്പിച്ചത്. പിന്നീട് 83ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ 18കാരന്‍ ജമാല്‍ മുസിയാല ജര്‍മ്മനിയുടെ നാലാം ഗോളും നേടി.
മാനുവല്‍ നുയറിന്റെ കരിയറിലെ 46ാം ക്ലീന്‍ ഷീറ്റായിരുന്നു മത്സരത്തില്‍. ജോക്കിം ലോ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ടീമിന്റെ പരിശീലകനായി കടിഞ്ഞാണ്‍ ഏറ്റെടുത്ത മുന്‍ ബയേണ്‍ മ്യൂണിക്ക് കോച്ച് ഹാന്‍സി ഫ്‌ളിക്കിന് കീഴില്‍ അഞ്ച് കളികളില്‍ അഞ്ചെണ്ണവും ജര്‍മനി വിജയിച്ചു. ഹാന്‍സി സ്ഥാനമേറ്റ ശേഷം  എതിരാളിയുടെ വലയില്‍ ജര്‍മനി പന്ത് എത്തിച്ചത 17 തവണ. വഴങ്ങിയത് ഏക ഗോള്‍.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates