പാശ്ചാത്യ രാജ്യങ്ങൾ കുടിയേറ്റ മാനദണ്ഡങ്ങൾ കർശനമാക്കി തുടങ്ങിയതോടെ, പല കേരളീയർക്കും സ്വപ്ന രാജ്യങ്ങളിൽ എത്തിച്ചേരുന്നത് കൂടുതൽ പ്രയാസകരമായി മാറിയിരിക്കുന്നു. തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള കേരളത്തിൽ നിന്നുള്ള കുടിയേറ്റത്തിനു പാശ്ചാത്യരാജ്യങ്ങളുടെ പുതിയ മാനദണ്ഡങ്ങൾ തടസ്സമാവുകയാണ്. എന്നാൽ, കിഴക്കൻ മേഖലയിലെ രാജ്യങ്ങളിൽ പുതിയ അവസരങ്ങൾ ഉയർന്നുവരുന്നുണ്ട് - ഉയർന്ന വയോജന ജനസംഖ്യയും കുറഞ്ഞുവരുന്ന തൊഴിൽ ശക്തിയും ഉള്ള ജപ്പാനാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്.
ഈ മാറ്റം തിരിച്ചറിഞ്ഞുകൊണ്ട്, കേരള സർക്കാർ ഇപ്പോൾ വ്യാപാരത്തിനും ടൂറിസത്തിനും വേണ്ടി മാത്രമല്ല, സംസ്ഥാനത്തെ വൈദഗ്ധ്യമുള്ള യുവാക്കൾക്ക് പുതിയ തൊഴിൽ വിപണികൾ കണ്ടെത്തുന്നതിനും 'കിഴക്ക് നോക്കുക' (ലുക്ക് ഈസ്റ്റ്) നയം മുന്നോട്ട് വെക്കുന്നു.
ഇതിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഒക്ടോബർ 16 മുതൽ 17 വരെ കൊച്ചിയിൽ ഇന്തോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (INJACK) സംഘടിപ്പിക്കുന്ന ജപ്പാൻ മേളയുടെ മൂന്നാം പതിപ്പ്.
"ജപ്പാന്റെ ജനസംഖ്യയിലെ വയോജനങ്ങളുടെ വർദ്ധനവ് സോഷ്യൽ കൗൺസിലർമാർക്കും ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾക്കും വലിയ ആവശ്യകത സൃഷ്ടിച്ചിട്ടുണ്ട്," ഇൻജാക് പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ചെയർമാനുമായ വിജു ജേക്കബ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
"ഡ്രൈവർമാർ, ടെക്നീഷ്യൻമാർ തുടങ്ങിയ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും അവസരങ്ങളുണ്ട്. തൊഴിലിൽ മാത്രമല്ല, വിദ്യാഭ്യാസത്തിലും ജപ്പാൻ വലിയ സാധ്യതകൾ മുന്നോട്ട് വെക്കുന്നു."
ജാപ്പനീസ് സർവകലാശാലകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഇത് കേരളത്തിലെ വിദ്യാർത്ഥികൾക്ക് അത്യാധുനിക ഗവേഷണം നടത്താനുള്ള വഴികൾ സൃഷ്ടിക്കുന്നുണ്ടെന്നും ജേക്കബ് വിശദീകരിച്ചു.
ജാപ്പനീസ് ഉൽപ്പന്നങ്ങളെക്കുറിച്ച് പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്റെ ശേഷികളെ കുറിച്ച് സന്ദർശക പ്രതിനിധി സംഘത്തിന് മുന്നിൽ അവതരിപ്പിക്കുകയുമാണ് ജപ്പാൻ മേളയുടെ ലക്ഷ്യമെന്ന് ഇൻജാക്ക് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റും എംഡിയുമായ കെ. ഇളങ്കോവൻ പറഞ്ഞു.
“പ്രതിജ്ഞാബദ്ധത, സ്ഥിരത എന്നീ മൂല്യങ്ങളെ ജപ്പാൻ വിലമതിക്കുന്നു. - ഈ സവിശേഷതകളുടെ പേരിലാണ് കേരളീയരുടെ പെരുമയും. നമ്മളുടെ തൊഴിൽ ശക്തി വൈദഗ്ധ്യമുള്ളവരാണ്,അവിടുത്തെ ജീവിതച്ചെലവ് താരതമ്യേന താങ്ങാനാകുന്നതാണ്,” അദ്ദേഹം പറഞ്ഞു.
ജേക്കബിന്റെ അഭിപ്രായത്തിൽ, മൂന്നാംതലമുറയിലെ പല ജാപ്പനീസ് അവകാശികളും കുടുംബ ബിസിനസുകൾ ഏറ്റെടുക്കാൻ മടിക്കുന്നതിനാൽ, കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിന്നും കമ്പനികളിൽ നിന്നും നിക്ഷേപം ആകർഷിക്കാനും ജപ്പാൻ താൽപ്പര്യപ്പെടുന്നു. “അത് ഇന്ത്യൻ സംരംഭകർക്ക് സാധ്യത നൽകുന്നതാണ്,” അദ്ദേഹം പറഞ്ഞു.
ജപ്പാന് താൽപ്പര്യമേറിയ മേഖലകളിൽ സമുദ്രോത്പന്നങ്ങളുണ്ടെന്ന് ഇളങ്കോവൻ അഭിപ്രായപ്പെട്ടു. “ആഴക്കടൽ മത്സ്യബന്ധനത്തിൽ, പ്രത്യേകിച്ച് ട്യൂണ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന കേരളത്തിലെ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കാൻ അവർ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും പരസ്പരം പ്രയോജനകരമായ പങ്കാളിത്തങ്ങൾ ലക്ഷ്യമിടുന്നതിനാൽ, കേരളത്തിലെ വൈദഗ്ധ്യമുള്ള യുവാക്കൾക്കും താൽപ്പര്യമുള്ള സംരംഭകർക്കും അടുത്ത പ്രധാന ലക്ഷ്യസ്ഥാനമായി ജപ്പാൻ ഉടൻ മാറിയേക്കാമെന്ന് സംഘാടകർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates