

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി. ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്നത് ശരിയല്ല. നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ബില്‍ പാസാക്കാത്തത് തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ഗവര്‍ണര്‍ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യവും സര്‍ക്കാരും എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിച്ചു. നിയമസഭ ചര്‍ച്ചകളിലൂടെ പാസ്സാക്കുന്ന ബില്‍, സ്റ്റേറ്റിന്റെ തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ പിടിച്ചുവെക്കരുത്.
സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവര്‍ണര്‍മാര്‍ക്കെങ്ങനെ വിധി പറയാന്‍ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചു. പഞ്ചാബ് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. വർഷകാല സമ്മേളനം ചേരാത്തതിലാണ് പഞ്ചാബ് സര്‍ക്കാരിനെയും ഗവര്‍ണറെയും വിമര്‍ശിച്ചത്.
ഗവര്‍ണറുടെ നടപടി ഗൗരവതരമെന്ന് തമിഴ്‌നാടിന്റെ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ബില്ലുകളില്‍ ഒപ്പിടാതെ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. കേരളത്തിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates