സന്നിധാനത്തെ സുരക്ഷാ ഉദ്യോ​ഗസ്ഥരെ ആരെയും അറിയിച്ചില്ല ; തന്ത്രപരമായ നടപടികൾ ഉന്നത ഉദ്യോ​ഗസ്ഥർ മാത്രം അറിഞ്ഞ് 

ശബരിമലയിൽ ബിന്ദുവും കനകദുർ​ഗയും ദർശനം നടത്തിയ കാര്യം സന്നിധാനത്തെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ആരും അറിഞ്ഞില്ല
സന്നിധാനത്തെ സുരക്ഷാ ഉദ്യോ​ഗസ്ഥരെ ആരെയും അറിയിച്ചില്ല ; തന്ത്രപരമായ നടപടികൾ ഉന്നത ഉദ്യോ​ഗസ്ഥർ മാത്രം അറിഞ്ഞ് 

സന്നിധാനം : ശബരിമലയിൽ ബിന്ദുവും കനകദുർ​ഗയും ദർശനം നടത്തിയ കാര്യം സന്നിധാനത്തെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ആരും അറിഞ്ഞില്ല. സന്നിധാനത്തെ പൊലീസ് സംവിധാനത്തെ അപ്പാടെ അറിയിക്കാതെയാണ് യുവതികളെ ദർശനത്തിനെത്തിച്ചത്. യുവതികൾ എത്തിയത് തങ്ങൾ അറിഞ്ഞില്ലെന്ന് സന്നിധാനത്തിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന എസ് പി സുജിത് ദാസും മറ്റ് സുരക്ഷാ ഉദ്യോ​ഗസ്ഥരും അറിയിച്ചു. അതേസമയം യുവതികൾ ദർശനം നടത്തിയതായി ഐജി അറിയിച്ചിട്ടുണ്ട്. 

രാത്രി 12 മണിയോടെയാണ് യുവതികള്‍ സുരക്ഷ തേടി പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചത്. പൊലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും മല ചവിട്ടുമെന്നും യുവതികള്‍ അറിയിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് യുവതികള്‍ മല ചവിട്ടാനാരംഭിച്ചത്. 

പതിനെട്ടാംപടിക്ക് സമീപത്തെ സ്റ്റാഫ് ഓണ്‍ലി വഴിയിലൂടെയാണ് യുവതികള്‍ സന്നിധാനത്തെത്തിയത്. സന്നിധാനത്തെ പൊലീസുകാരെ അറിയിച്ചാല്‍ വിവരം ചോരുമെന്ന ഭയത്താലാണ് വിവരം അറിയിക്കാതിരുന്നത്. സന്നിധാനത്തിന് പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ അനുഗമിച്ചതെന്നും വിലയിരുത്തലുകളുണ്ട്. 

അതേസമയം ഫോട്ടോഗ്രാഫിയും വീഡിയോയും എടുക്കുന്നതിന് വിലക്കുള്ള സന്നിധാനത്ത് ഇവര്‍ ഫോട്ടോയും വീഡിയോയും എടുത്തിരുന്നു. ഇവര്‍ കുറെ സമയം സന്നിധാനത്തിന് പരിസരത്ത് ചെലവഴിച്ചെന്നാണ് ദൃശ്യങ്ങള്‍ വെളിവാക്കുന്നത്. സന്നിധാനത്ത് ദര്‍ശനത്തിനെത്തിയതിന്റെയും വരുന്നതിന്റെയുമെല്ലാം ചിത്രങ്ങളും ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. പൊലീസിന്റെ അനുവാദമില്ലാതെ സന്നിധാനത്ത് ചിത്രീകരിക്കാന്‍ കഴിയില്ല എന്ന കാര്യവും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 

ശബരിമലയില്‍ ഏല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 
പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 24 നാണ് ഇതിനുമുമ്പ് ഇരുവരും ദര്‍ശനത്തിനെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com