ഉടന്‍ ഹോസ്റ്റല്‍ ഒഴിയണം; സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്ക് നോട്ടീസ്

സമരം തുടരുന്നവര്‍ക്കെതിരെ ശക്തമായ നടപടിവരുമെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണത്തിന് പിന്നാലെയാണ് നീക്കം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: സമരം തുടരുന്ന പിജി ഡോക്ടര്‍മാരോട് ഉടനടി ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സമരം തുടരുന്നവര്‍ക്കെതിരെ ശക്തമായ നടപടിവരുമെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണത്തിന് പിന്നാലെയാണ് നീക്കം. നാളെമുതല്‍ എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്‌കരിക്കരിച്ചുള്ള സമരം ആരംഭിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. 

സമരക്കാര്‍ക്ക് എതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് എടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് പിജി ഡോക്ടര്‍മാരുടെ കാര്യത്തില്‍ എടുത്തിട്ടുള്ളത്. കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ട്. ജനങ്ങളുടെ ചികിത്സ മുടക്കുന്ന തരത്തിലുള്ള സമരത്തില്‍ നിന്നും പിന്മാറണമെന്നും മന്ത്രി പറഞ്ഞു.

പിജി ഡോക്ടര്‍മാരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഒന്നാംവര്‍ഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരത്തിന്റെ ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു.

പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‍എജെആര്‍മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇതില്‍ നടപടിയാവുകയും ചെയ്തു. എന്നാല്‍ ഒരു വിഭാഗം പിജി ഡോക്ടര്‍മാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നോണ്‍ കോവിഡ് ചികിത്സയിലും മനപൂര്‍വ്വം തടസം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ രണ്ട് ദുവസത്തിനുള്ളില്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് വാക്ക് പോരെന്നും രേഖാമൂലം വേണമെന്നും പിജി ഡോക്ടേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ചാപ്റ്റര്‍ പ്രസിഡന്റ് അജില്‍ ആന്റണി പറഞ്ഞു. വെള്ളിയാഴ്ചയ്ക്കുളളില്‍ രേഖാമുലം ഉറപ്പ് ലഭിച്ചില്ലെങ്കില്‍ കോവിഡ് വിഭാഗം ഒഴികെയുള്ള അത്യാഹിത വിഭാഗവും ഐസിയുവും ബഹിഷ്‌കരിക്കുമെന്നും ഇത് സംബന്ധിച്ച് നോട്ടീസ് ഡിഎംഒയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com