കണ്ണൂര്‍ : മുതിര്‍ന്ന നേതാവ് പി ജയരാജന് നിയമസഭയിലേക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എന്‍ ധീരജ് രാജിവെച്ചു. സിപിഎമ്മില്‍ തുടരുമെന്ന് ധീരജ് വ്യക്തമാക്കി. ജയരാജനെ തഴഞ്ഞതില്‍ ഇനിയും വലിയ പ്രതിഷേധം ഉയരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വടകരയില്‍ നിന്നും ലോക്‌സഭയിലേക്ക് മല്‍സരിച്ച് പരാജയപ്പെട്ട പി ജയരാജന്‍, മല്‍സരവേളയില്‍ ജില്ലാ സെക്രട്ടറി പദവി രാജിവെച്ചിരുന്നു. നിലവില്‍ സംഘടനാ ചുമതല ഒന്നു ഇല്ലാത്തതിനാല്‍ പി ജയരാജന് നിയമസഭയിലേക്ക് മല്‍സരിക്കാന്‍ സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി ജയരാജന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജയരാജന് ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.
പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പി ജെ ആര്‍മി എന്ന ഫെയ്‌സ്ബുക്ക് പേജിലും രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്. '' ഒരു തിരുവോണനാളില്‍ അകത്തളത്തില്‍ ഇരച്ചുകയറിയവര്‍, ഒരിലച്ചീന്തിനു മുന്നില്‍ ഒരുപിടി ഓണസദ്യക്ക് പോലും ഇടകൊടുക്കാതെ അരിഞ്ഞു വീഴ്ത്തിയപ്പോള്‍ അവിടെനിന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് ഞങ്ങളെ പൊരുതാന്‍ പഠിപ്പിച്ച ധീരസഖാവേ...
ഞങ്ങള്‍ പിടിച്ചിരിക്കുന്ന ഈ ചെങ്കൊടിക്കുള്ളില്‍ അങ്ങയുടെ രക്തവും അങ്ങയുടെ ഒരുകയ്യിന്‍ ജീവനുമുണ്ട്..അതുകൊണ്ട് തന്നെ ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപെടുന്നു'' എന്ന് കുറിച്ചിട്ടുണ്ട്.
പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 'പിണറായിയോട് മുട്ടാന്‍ മാത്രം ഒരു ജയരാജനും ഇവിടെ വളര്‍ന്നിട്ടില്ല. പറയുന്നതും കേട്ട് ഓച്ഛാനിച്ചു നിന്നാല്‍ എന്തെങ്കിലുമൊക്കെ തരണോ വേണ്ടയോ എന്ന് ആലോചിക്കാം'. എന്ന് പിണറായിയുടെ രോഷാകുലമായ ചിത്രം സഹിതം ഒരാള്‍ പരിഹസിക്കുന്നു. 'പാര്‍ട്ടിയില്‍ നിന്നു പിന്നില്‍ നിന്ന് കുത്തുന്നവര്‍ കരുതി ഇരിക്കുക, എത്ര വലിയ നേതാവാണെങ്കിലും' എന്ന് മറ്റൊരാള്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ