കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ദിലീപിന്റെ ഹർജിയിൽ കോടതി സ്റ്റേ അനുവദിച്ചില്ല. കേസിൽ സ്റ്റേ ചോദിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
കേസന്വേഷണം സ്റ്റേ ചെയ്യണമെന്ന് പ്രതിഭാഗംആവശ്യമുന്നയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. സർക്കാരിന്റെ വിശദീകരണം ലഭിക്കട്ടെ. അതിന് ശേഷം വിശദമായി വാദം കേട്ട് അന്തിമതീരുമാനം എടുക്കാമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്ക് മാറ്റി.
വധഗൂഢാലോചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ദിലീപ് മുന്നോട്ട് വച്ചിരിക്കുന്നത്. നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്ന് ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നു.
എഫ്ഐആര്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വിചാരണ നീട്ടികൊണ്ടു പോകാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതില്‍ കാര്യക്ഷമമായ ഇടപെടല്‍ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ