ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം; എല്‍ഡിഎഫിന്റെ ഏഴെണ്ണം അടക്കം ഒമ്പതു സീറ്റുകള്‍ പിടിച്ചെടുത്തു

എറണാകുളം കീരംപാറ പഞ്ചായത്തില്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫിന്റെ ഏഴും ബിജെപിയുടെ രണ്ടും വാര്‍ഡുകള്‍ അടക്കം ഒമ്പതു സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളം കീരംപാറ പഞ്ചായത്തില്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. 

യുഡിഎഫ് 15 സീറ്റുകളില്‍ വിജയിച്ചപ്പോള്‍, എല്‍ഡിഎഫിന് 11 സീറ്റ് ലഭിച്ചു. ബിജെപിക്ക് രണ്ടും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിച്ചു. പറവൂര്‍ നഗരസഭയില്‍ ബിജെപി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 6, എൽഡിഎഫ് 10, ബിജെപി ഒന്ന് എന്നിങ്ങനെ സീറ്റുകൾ നിലനിർത്തിയിട്ടുണ്ട്. എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സാന്റി ജോസ് വിജയിച്ചു. എല്‍ ഡിഎഫില്‍ നിന്നും സീറ്റ് പിടിച്ചെടുത്ത യുഡിഎഫ്  41 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 

എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പതിമൂന്നംഗ ഭരണസമിതിയില്‍ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികള്‍ക്കും ഉണ്ടായിരുന്നത്. യുഡിഎഫ് വിജയിച്ചതോടെ എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും. ആറാം വാര്‍ഡില്‍ നിന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച അംഗത്തിന്റെ പിന്തുണയോടെ എല്‍ ഡി എഫ് പഞ്ചായത്ത് ഭരിക്കുമ്പോഴാണ്, ആ അംഗത്തെ അയോഗ്യ യാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്. ഇതേത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

എറണാകുളം പറവൂര്‍ നഗരസഭയില്‍ വാണിയക്കാട് ഡിവിഷന്‍ സിപിഎം സ്ഥാനാര്‍ത്ഥി നിമിഷ ജിനേഷ് 160 വോട്ടുകള്‍ക്ക് വിജയിച്ചു. ബിജെപിയുടെ സീറ്റ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു. പൂതൃക്ക പഞ്ചായത്ത് പതിനാലാം വാര്‍ഡ് യുഡിഎഫിലെ മോന്‍സി പോള്‍ 135 വോട്ടുകള്‍ക്ക് വിജയിച്ചു. സീറ്റ് യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പട്ടിമറ്റം ഡിവിഷനില്‍  യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീജ അശോകന്‍ വിജയിച്ചു. 

ഇടുക്കി ശാന്തന്‍പാറ തൊട്ടിക്കാനം വാര്‍ഡില്‍ സിപിഎമ്മിന്റെ ഇകെ ഷാബു 253 വോട്ടിന് വിജയിച്ചു. കഞ്ഞിക്കുഴി പൊന്നെടുത്താന്‍ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാത്ഥി പി ബി ദിനമണി 92 വോട്ടിന് വിജയിച്ചു. യുഡിഎഫില്‍ നിന്നും സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 

കരുണാപുരം പഞ്ചായത്തിലെ കുഴികണ്ടം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ഡി പ്രദീപ് കുമാര്‍ വിജയിച്ചു. ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ എല്‍ഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ അഡ്വ. ആല്‍ബര്‍ട്ട് ജോസ്  വിജയിച്ചു.

മലപ്പുറം നഗരസഭ കൈനോട് വാര്‍ഡ് സിപിഎം നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി സി ഷിജു 12 വോട്ടിന് വിജയിച്ചു. കഴിഞ്ഞ തവണ 362 ആയിരുന്നു ഇടതുസ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം. തൃശൂര്‍ വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍ സെന്റര്‍ ഡിവിഷന്‍ യുഡിഎഫ് പിടിച്ചെടുത്തു. സിപിഎം സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസിന്റെ കെ എം ഉദയപാലന്‍ 110 വോട്ടിന് വിജയിച്ചു. 

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പൈങ്കുളം ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ ഇ ഗോവിന്ദന്‍ വിജയിച്ചു. 
കോഴിക്കോട് തുറയൂര്‍ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മേലടി ബ്ലോക്ക് കീഴരിയൂര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. മണിയൂര്‍ പഞ്ചായത്ത് മണിയൂര്‍ നോര്‍ത്ത് വാര്‍ഡ്  എല്‍ഡിഎഫ് നിലനിര്‍ത്തി. 

തിരുവനന്തപുരത്ത് പഴയകുന്നുമ്മല്‍ പഞ്ചായത്തില്‍ മഞ്ഞപ്പാറ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ  എം ജെ ഷൈജ 45 വോട്ടിനു ജയിച്ചു. പാലക്കാട് പുതൂര്‍ പഞ്ചായത്തിലെ കുളപ്പടിക വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കുത്തന്നൂര്‍ പഞ്ചായത്ത് പാലത്തറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കൊല്ലം പൂതക്കുളം പഞ്ചായത്ത് കോട്ടുവന്‍കോണം വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 

ബിജെപി സ്ഥാനാര്‍ത്ഥി എസ് ഗീത 123 വോട്ടിന് വിജയിച്ചു. പേരയം പഞ്ചായത്ത് പത്താം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ലതാ ബിജു വിജയിച്ചു. വയനാട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ചിത്രമൂല ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. 

ആലപ്പുഴയില്‍ പണ്ടനാട് ഏഴാം  വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. ബിജെപി സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. എഴുപുന്ന നാലാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. ആദിക്കാട്ടുകുളങ്ങരയില്‍ യുഡിഎഫ് വിജയം നേടി. സിപിഐ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. കാര്‍ത്തികപ്പള്ളി വാര്‍ഡ് എല്‍ഡിഎഫിന്റെ കയ്യില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. ജില്ലയില്‍ അഞ്ചു വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com