വഴക്കു പറഞ്ഞതിന്റെ വൈരാഗ്യം; അച്ഛന്റെ മുഖത്ത് മുളകുവെള്ളമൊഴിച്ചു, തലയില്‍ തുരുതുരെ കുത്തി; പതിനഞ്ചുകാരന്റെ പ്രതികാരം

പൊലീസ് പിടികൂടുമെന്നായപ്പോള്‍ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം  ജീവനൊടുക്കാനും പതിനഞ്ചുകാരന്‍ ശ്രമിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് പതിനഞ്ചുകാരന്‍. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. കൂട്ടുകാരനൊപ്പമെത്തിയ മകന്‍ അച്ഛന്റെ മുഖത്ത് മുളകുവെള്ളം ഒഴിച്ചശേഷം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയില്‍ തുരുതുരാ കുത്തുകയായിരുന്നു. 


പൊലീസ് പിടികൂടുമെന്നായപ്പോള്‍ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം  ജീവനൊടുക്കാനും പതിനഞ്ചുകാരന്‍ ശ്രമിച്ചു. പൊലീസിനെ കണ്ടതോടെ ജനാലക്കമ്പിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച മകനെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് പൊലീസ് രക്ഷപ്പെടുത്തിയത്. അച്ഛനും മകനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

മറ്റൊരാളിന്റെ ചെരുപ്പിട്ട് വീട്ടിലെത്തിയത് ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണ് പതിനഞ്ചുകാരനെ പ്രകോപിപ്പിച്ചതെന്നാണ് അച്ഛന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നത്. മകനെ വഴക്കു പറഞ്ഞ ശേഷം വൃക്കരോഗിയായ അച്ഛന്‍ വീടിനുള്ളില്‍ കിടന്നു. ഇതിനിടെ മകന്‍ സമപ്രായക്കാരനായ മറ്റൊരു കുട്ടിയോടൊപ്പം മുറിക്കുള്ളിലേക്കു വന്നു. 

മകന്റെ സുഹൃത്ത് ടീഷര്‍ട്ട് കൊണ്ടു മുഖം മറച്ചിരുന്നു. ഇരുവരും ചേര്‍ന്ന് മുളകു പൊടി കലക്കിയ വെള്ളം മുഖത്തൊഴിച്ച ശേഷം  ആക്രമിച്ചുവെന്ന് പിതാവ് പറയുന്നു.  മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയില്‍ തുരുതുരെ കുത്തി. കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് കയര്‍ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com