രാഷ്ട്രപതിയുടെ പ്രശംസ കേരളത്തെ പറ്റി അസത്യം പ്രചരിപ്പിക്കുന്ന അമിത് ഷായ്ക്കുള്ള മറുപടി: യെച്ചൂരി

കേരളത്തെ പറ്റി അസത്യ പ്രചാരണം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രശംസയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സീതാറാം യെച്ചൂരി/ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സീതാറാം യെച്ചൂരി/ഫയല്‍
Updated on
1 min read


തിരുവനന്തപുരം: കേരളത്തെ പറ്റി അസത്യ പ്രചാരണം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രശംസയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഇതര സര്‍ക്കാര്‍ എന്ന നിലയില്‍, ബദല്‍ നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഏക സര്‍ക്കാരാണ് കേരളത്തിലേത് എന്നും യെച്ചൂരി അവകാശപ്പെട്ടു. 

മോദി സര്‍ക്കാരിനെ ചോദ്യം ചെയ്താല്‍ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ്. പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം ലക്ഷ്യം വെയ്ക്കുകയാണ്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുന്നു. കേരളത്തിലെ പ്രതിപക്ഷം യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ കേരളത്തോട് സംവദിക്കാന്‍ 140 മണ്ഡലങ്ങളിലൂടെ കടന്ന് വന്ന ജാഥയ്ക്ക് കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണ ജാഥയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്താനായി. ഇന്ത്യയുടെ അടിസ്ഥാന സ്തംഭങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നശീകരണമാണ് നടക്കുന്നത്. അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരുപാട് ഒളിക്കാനുണ്ടെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

പൊതുമുതല്‍ കൊള്ളയടിക്കുന്നവര്‍ക്ക് ഒത്താശ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ചങ്ങാത്ത മുതലാളിത്തമാണ് ഇന്ത്യയില്‍ കാണുന്നത്. അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നതെന്ത് കൊണ്ടാണെന്നും യെച്ചൂരി ചോദിച്ചു. 

140 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന മോദിയുടെ പ്രചാരണം പരിഹാസ്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരില്‍ 37% മാത്രമാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത്. സബ്സിഡി ഇനത്തില്‍ ഭക്ഷ്യധാന്യം കേന്ദ്രം വെട്ടിക്കുറച്ചു. മോദി ഇക്കാര്യത്തിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com