നിലമ്പൂരില്‍ അന്‍വര്‍ പോരാട്ടത്തിന്; നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കും; ബിജെപിയും മത്സരരംഗത്ത്

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം.
pv anvar
പിവി അന്‍വര്‍ - pv anvarടെലിവിഷന്‍ ചിത്രം
Updated on

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പിവി അന്‍വര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനൊപ്പം നിലമ്പൂരില്‍ അന്‍വര്‍ ശക്തിപ്രകടനവും നടത്തും. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് ദേശീയനേതൃത്വം അന്‍വറിനെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കുന്നതിനോട് അന്‍വറിന് താത്പര്യം.

ബിജെപി സ്ഥാനാര്‍ഥിയും നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. സ്ഥാനാര്‍ഥിയാരെന്ന് തീരുമാനിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ നിലമ്പൂരിലെത്തും. ബിജെപി ജില്ലാ പ്രസിഡന്റ് രശ്മില്‍ നാഥ്, ജില്ലാ വൈസ് പ്രസിഡന്റ് എന്നിവരുടെ പേരുകളാണ് സജീവപരിഗണനയിലുള്ളത്. അതേസമയം സ്വതന്ത്രസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതും പരിഗണിക്കുന്നു.

നിലമ്പൂരില്‍ പി.വി അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് രാഹുല്‍ ഒതായിയിലെ വീട്ടിലെത്തിയത്. യുഡിഎഫിലേക്ക് ഇല്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോണ്‍ഗ്രസ് നേതാവ് നേരിട്ട് എത്തിയത്. അന്‍വര്‍ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുലിന്റെ കൂടിക്കാഴ്ച.

അതേസമയം, വിഡി സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നുമായിരുന്നു അന്‍വര്‍ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് നിലമ്പൂരില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്‍വര്‍ മലക്കം മറിഞ്ഞു. രാവിലെ മത്സരിക്കില്ലെന്ന് പറഞ്ഞ അന്‍വര്‍ വൈകിട്ടായതോടെ മത്സരിക്കാന്‍ ആലോചിക്കുന്നതായി അറിയിച്ചു.

യുഡിഎഫ് ഏറെക്കുറെ കൈവിട്ടതോടെ മുന്നണി പ്രവേശ സാധ്യത അടക്കം അവസാനിച്ച മട്ടാണ്. ലക്ഷങ്ങള്‍ വരുമാനമുണ്ടായിരുന്ന തന്നെ വട്ടപ്പൂജ്യത്തിലേക്ക് എത്തിച്ചെന്നും മല്‍സരിക്കണമെങ്കില്‍ പണം വേണം അത് തന്റെ കൈവശമില്ലെന്നും അന്‍വര്‍ വിശദീകരിച്ചു. നിലമ്പൂരില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനം തീരുമാനിക്കട്ടെയെന്നും സിപിഎമ്മുമായി ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com