ദുബൈ: യു എ ഇയിൽ കഴിഞ്ഞ വർഷം ഡിസംബർ 31വരെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. വിസ കാലാവധി അവസാനിച്ചവർക്കും,നിയമ വിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്കും ഒരു പിഴയും നൽകാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമായിരുന്നു അത്. ഇങ്ങനെ രാജ്യം വിടുന്നവർക്ക് നിയമ തടസ്സമില്ലാതെ തിരികെ വരാനും അനുമതി നൽകിയിരുന്നു.
എന്നാൽ, ഈ അവസരം പ്രയോജനപ്പെടുത്താതെ യു എ ഇയിൽ തുടർന്ന 32,000 പേരെയാണ് അധികൃതർ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. താമസ രേഖകൾ നിയമപരമാക്കാൻ സമയം നൽകിയിട്ടും അത് ചെയ്യാതിരുന്ന ആളുകളും ഈ കൂട്ടത്തിലുണ്ട്. അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്താൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതരാണ് പരിശോധന നടത്തുന്നത്. ഇവരുടെ പിടിയിലാകുന്നവർക്ക് കടുത്ത ശിക്ഷയാകും ലഭിക്കുക. പിഴയും തടവും കൂടാതെ ഇവരെ നാടുകടത്തുകയും ചെയ്യും.
നിയമ ലംഘകരെ കരിമ്പട്ടികയിലും ഉൾപ്പെടുത്താനുള്ള നടപടികളും അധികൃതർ സ്വീകരിച്ചു വരുന്നുണ്ട്. ഇതോടെ ഇവർക്ക് ആജീവനാന്തം യു എ ഇയിൽ പ്രവേശിക്കാൻ കഴിയില്ല. പിടിയിലാകുന്നവർ മുൻകാല പ്രാബല്യത്തോടെ പിഴ അടയ്ക്കണം. അതിന് പുറമെയാണ് തടവും നാടുകടത്തലുമടക്കമുള്ള നടപടികൾ സ്വീകരിക്കുന്നത്.
വരും ദിവസങ്ങളിലും നിയമലംഘകരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. വിസയും,താമസ രേഖകളും ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുന്നവരും സമാന നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates