

ദുബൈ: യുഎഇയിൽ അലഞ്ഞുതിരിയുന്ന പൂച്ചകൾ ഒരു പരിചിതമായ കാഴ്ചയാണ്, കട തിണ്ണകളുടെ തണലിൽ ഉറങ്ങുക, വൈകുന്നേരങ്ങളിൽ നടക്കാൻ പോകുന്നവരുടെ പിന്നിൽ നടക്കുക, അല്ലെങ്കിൽ ദയയുള്ള താമസക്കാരുടെ പരിചരണം സ്വീകരിക്കുക.
ഭക്ഷണമൊക്കെ കിട്ടുന്നുണ്ടെങ്കിലും ആവശ്യമായ പരിചരണം അവയ്ക്ക് കിട്ടുന്നില്ല. അതുകൊണ്ടു തന്നെ ഈ പൂച്ചകൾ കൊടും ചൂടും രോഗവും അതിജീവിക്കാനായി ഏറെ ബുദ്ധിമുട്ടുന്നു.
പൂച്ചകളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനായി അബുദാബിയിൽ പുതിയ പരിശീലന കോഴ്സ് നടപ്പാക്കുന്നു. ലാഭേച്ഛയില്ലാത്ത സംഘടനയായ അനിമൽ വെൽഫെയർ അബുദാബി (AWAD) യുമായി സഹകരിച്ച് സൗജന്യ പെറ്റ് ട്രാക്കിങ് സേവനമായ Microchipped.ae വികസിപ്പിച്ചെടുത്ത സൗജന്യ ഓപ്പൺ ആക്‌സസ് റിസോഴ്‌സായ കമ്മ്യൂണിറ്റി അനിമൽ ട്രെയിനിങ് കോഴ്‌സ് എന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് ഈ കോഴ്സ്.
യുഎഇയിൽ തെരുവ് പൂച്ചകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമായ പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ ഈ കമ്മ്യൂണിറ്റി അനിമൽ പരിശീലന കോഴ്‌സിലൂടെ നൽകും.
"ഈ പരിപാടി ഞങ്ങളുടെ പ്രദേശത്തിന് അനുയോജ്യമായതാണെന്ന് പറയുമ്പോൾ, അബുദാബിയിൽ പൂച്ചകൾ നേരിടുന്ന കടുത്ത ചൂട് പോലുള്ള പ്രത്യേക സാഹചര്യങ്ങളെ നേരിടുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൂച്ചകളെ സുരക്ഷിതമായി പരിപാലിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ പ്രോട്ടോക്കോളുകൾ ക്രമീകരിക്കുകയും," ചെയ്യുന്നുവെന്ന് അനിമൽ വെൽഫെയർ അബുദാബി (AWAD) സിഇഒ ഡോ. റേച്ചൽ ജെ. ഷാ പറഞ്ഞു.
"ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇവിടുത്തെ തെരുവ് പൂച്ചകള്‍ക്ക് ഹാർട്ട് വേം രോഗം ബാധിക്കാറില്ല, പക്ഷേ ചിലതരം ചെള്ളുകൾ പോലുള്ള പ്രാണികളെ കൊണ്ടുണ്ടാകുന്ന രോഗങ്ങൾ സാധരണമാണ്, അവ പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ പരത്തുന്നു. ഈ പ്രാദേശിക ആരോഗ്യ അപകടസാധ്യതകള്‍ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്ന് ഈ പദ്ധതിയിൽ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു," റേച്ചൽ ജെ ഷാ ഗൾഫ് ന്യൂസിനോട് പറഞ്ഞു.
അബുദാബിയിലെ ഫെഡറൽ നിയമനിർമ്മാണത്തിനും മുനിസിപ്പാലിറ്റി തലത്തിലുള്ള ശുപാർശകൾക്കും ഈ പരിശീലനം രൂപം നൽകുന്നു, പൂച്ചകളെ സഹായിക്കുന്നതിനുള്ള ശരിയായ, ക്ഷേമ സൗഹൃദ മാർഗങ്ങൾ സന്നദ്ധപ്രവർത്തകരും താമസക്കാരും മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
പല നിവാസികളും തെരുവ് പൂച്ചകൾക്ക് ഭക്ഷണം നൽകി സഹായിക്കാൻ ശ്രമിക്കുന്നു. നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും, ഇത് പലപ്പോഴും പൂച്ചകളുടെ അമിത ജനസംഖ്യയ്ക്ക് ആക്കം കൂട്ടുന്നു.
“അവാദ്(AWAD), ഇതിനെ ‘പ്രജനനത്തിനായുള്ള ഭക്ഷണം’ എന്ന് വിളിക്കുന്നു,” ഡോ. ഷാ പറഞ്ഞു. “പൂച്ചകൾക്ക് ഭക്ഷണം നൽകുന്നതിന് കുഴപ്പമില്ല, ഭക്ഷണം കഴിച്ച് അവ ആരോഗ്യമുള്ളതായിത്തീരുകയും കൂടുതൽ പ്രത്യുൽപാദനം നടത്തുകയും പൂച്ചകളുടെ കോളനികൾ കൂടുതൽ വേഗത്തിൽ വളരുകയും ചെയ്യുന്നു.”
ട്രാപ്പ്-ന്യൂറ്റർ-വാക്സിനേറ്റ്-മൈക്രോചിപ്പ്-റിട്ടേൺ (TNVMR) തത്ത്വ ത്തിലാണ് പരിശീലനം ഊന്നുന്നത്. ഇതിന്റെ ഭാഗമായി മാത്രമേ ഭക്ഷണം നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നുള്ളൂ. പൂച്ചകളെ സുരക്ഷിതമായി പിടികൂടാനും, വന്ധ്യംകരിക്കാനും, വാക്സിനേഷൻ നൽകാനും, മൈക്രോചിപ്പ് നിക്ഷേപിച്ച്, തിരികെ വിടാനും കഴിയുന്ന തരത്തിൽ അവയുടെ വിശ്വാസം നേടിയെടുക്കുക.
മറ്റൊരു സാധാരണ വെല്ലുവിളി, പരിചരണം നൽകുന്നവർ രോഗിയായതോ പരുക്കേറ്റതോ ആയ ഒരൊറ്റ പൂച്ചയോട് വൈകാരികമായി അടുപ്പം കാണിക്കുന്നതാണ്. .
“പലപ്പോഴും, പരിചരണം നൽകുന്നവർ അവരുടെ എല്ലാ സമയവും ഊർജ്ജവും സാമ്പത്തിക വിഭവങ്ങളും ആ ഒരു പൂച്ചയെ രക്ഷിക്കാൻ ചെലവഴിക്കുന്നു, ഇത് നിർഭാഗ്യവശാൽ വിശാലമായ പൂച്ച സംരക്ഷണ പദ്ധതി- അതായത്, ടി എൻ എം വി ആർ (TNVMR) വഴിയുള്ള ദീർഘകാല പൂച്ച പരിചരണ പദ്ധതി - പ്രയോജനരഹിമാകാൻ ഇടയാക്കും. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് അവർ നടത്തുന്ന ശ്രമങ്ങളുടെ സ്വാധീനം എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ സഹായിക്കും,” ഷാ വിശദീകരിച്ചു.
കോഴ്‌സിനെ ഒമ്പത് മൊഡ്യൂളുകളായി തിരിച്ചിരിക്കുന്നു,ഓരോ മൊഡ്യൂളും കമ്മ്യൂണിറ്റി തല പൂച്ച പരിചരണത്തിന്റെ പ്രധാന മേഖലകളിൽ ഓരോന്നിനെ കേന്ദ്രീകരിക്കുന്നു. പൂച്ചയുടെ പെരുമാറ്റം മനസ്സിലാക്കുന്നതും പൂച്ചയുടെ രോഗങ്ങൾ തിരിച്ചറിയുന്നതും മുതൽ സുരക്ഷിതമായ ഭക്ഷണ പ്രോട്ടോക്കോളുകൾ, ടി എൻ എം വി ആർ (TNVMR) നടപടിക്രമങ്ങൾക്ക് ശേഷമുള്ള ശസ്ത്രക്രിയാനന്തര നിരീക്ഷണം, ആരോഗ്യകരവും സുസ്ഥിരവുമായ പൂച്ചകളുടെ കോളനികൾ നിലനിർത്തുന്നതിനുള്ള ദീർഘകാല തന്ത്രങ്ങൾ എന്നിവ വരെയുള്ള വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഓരോ മൊഡ്യൂളിനും വിഷ്വൽ ഗൈഡുകളും പ്രായോഗിക നുറുങ്ങുകളും ഉൾപ്പെടുന്നുണ്ട്, പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് അവർ പഠിക്കുന്ന കാര്യങ്ങൾ അവരുടെ സ്വന്തം പ്രദേശങ്ങളിൽ നേരിട്ട് പ്രയോഗിക്കാൻ അനുവദിക്കുന്നു.
കമ്മ്യൂണിറ്റി അനിമൽ ട്രെയിനിങ് കോഴ്‌സ് സൗജന്യവും എല്ലാ യുഎഇ നിവാസികൾക്കും ചേരാവുന്നതുമാണ്. www.catraining.ae എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates