മധ്യപ്രദേശ് ഭരിക്കുന്നത് 'ശിവന്‍'; കൊറോണയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ബിജെപി നേതാവ്

മധ്യപ്രദേശ് ഭരിക്കുന്നത് 'ശിവന്‍' ആയതിനാല്‍ കോവിഡ് 19 ദുരന്തം വിതയ്ക്കില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍/ഫയല്‍ ചിത്രം
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍/ഫയല്‍ ചിത്രം
Updated on
1 min read

ഭോപ്പാല്‍: മധ്യപ്രദേശ് ഭരിക്കുന്നത് 'ശിവന്‍' ആയതിനാല്‍ കോവിഡ് 19 ദുരന്തം വിതയ്ക്കില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ 'വിഷ്ണു'ആണെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മയെയും പുകഴ്ത്തിയാണ് തരുണ്‍ ചുഗിന്റെ പരാര്‍ശം. ' ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണുവും മുഖ്യമന്ത്രി ശിവനുമായിരിക്കുമ്പോള്‍ എങ്ങനെ കൊറോണയ്ക്ക് മധ്യപ്രദേശില്‍ ദോഷം വിതയ്ക്കാന്‍ സാധിക്കും'-  തരുണ്‍ ട്വിറ്ററില്‍ കുറിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്ന ക്യാമ്പില്‍ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

ബിജെപി നേതാവിന്റെ പ്രതികരണത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തി അണികളില്‍ നിന്ന് കയ്യടി വാങ്ങാന്‍ മാത്രമാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജനുവരി മുതല്‍ മെയ് വരെ 3.28ലക്ഷം പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. 

ബിജെപി പ്രവര്‍ത്തകരും നേതാക്കളും അടക്കമുള്ള 3,500 പേര്‍ മരിച്ചെന്ന് തരുണ്‍ തന്നെ നേരത്തെ സമ്മതിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. കോവിഡ് 19 നാശം വിതച്ചപ്പോള്‍ ശിവരാജും വിഷ്ണു ദത്തും എവിടെയായിരുന്നുവെന്ന് തരുണ്‍ വ്യക്തമാക്കണം. അവര്‍ ഉറങ്ങുകയായിരുന്നോ? ഭാവിയില്‍ അവര്‍ എങ്ങനെ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കുമെന്നും ഗുപ്ത ചോദിച്ചു. ചിലര്‍ തങ്ങള്‍ ദൈവങ്ങളാണെന്ന് തെറ്റിദ്ധരിച്ച് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, തരുണിന്റെ പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്നാണ് സംസ്ഥാന ബിജെപി നിലപാട്. മുഖ്യമന്ത്രിയുടെയും സംസ്ഥാന പ്രസിഡന്റിന്റെയും പേരുകളാണ് അദ്ദേഹം പറഞ്ഞതെന്ന് സംസ്ഥാന സെക്രട്ടറി രജ്‌നീഷ അഗര്‍വാള്‍ പറഞ്ഞു. മഹാമാരി തടയാന്‍ ബിജെപി സര്‍ക്കാര്‍ കഠിനമായി പ്രയത്‌നിക്കുമ്പോള്‍ പ്രതിസന്ധിഘട്ടത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com