ബീഹാറില്‍ നീതിഷ് കുമാര്‍ ഇന്ന് ബിജെപി പിന്തുണയോടെ അധികാരമേല്‍ക്കും

നീതീഷ് ഇന്ന് വീണ്ടും അധികാരമേല്‍ക്കും - ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ രണ്ട് ദിവസത്തെ സമയം അനുവദിച്ചു - 14 ബിജെപി മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്യും 
ബീഹാറില്‍ നീതിഷ് കുമാര്‍ ഇന്ന് ബിജെപി പിന്തുണയോടെ അധികാരമേല്‍ക്കും
Updated on
1 min read

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി പിന്തുണയോടെയാണ് വീണ്ടും ഡെജിയു അധികാരമേറുന്നത്. അഴിമതി കേസില്‍ ഉള്‍പ്പെട്ട ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു നിതീഷിന്റെ അപ്രതീക്ഷിത രാജി.മഹാസഖ്യത്തില്‍ നിന്നും പുറത്തുവന്ന നിതീഷിന്റെ സത്യപ്രതിജ്ഞ വൈകീട്ട് അഞ്ചിനാണ്. 14 ബിജെപി മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്യും. 243 അംഗ നിയമസഭയില്‍ ജെഡിയുവിനും ബീജെപിക്കും കൂടി 129 എംഎല്‍എമാരുണ്ട്. 122 ആണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്‌.
 അതേസമയം ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്നലെ രാത്രി വ്യാപക പ്രതിഷേധം അരങ്ങേറി. ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. 

ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആര്‍.ജെ.ഡിയെ ക്ഷണിക്കണമെന്നായിരുന്നു തേജസ്വിയാദവിന്റെ ആവശ്യം.  ഇതേതുടര്‍ന്ന് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാദി, തേജസ്വി യാദവിനേയും അഞ്ച് എം.എല്‍.എമാരേയും ചര്‍ച്ചക്ക് വിളിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷ് കുമാറിന് ഗവര്‍ണര്‍ രണ്ട് ദിവസത്തെ സമയം അനുവദിച്ചു.
 
ഒന്നരമാസത്തിലധികം നീണ്ടുനിന്ന ശീതസമരത്തിനൊടുവിലാണ് ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളുമായുള്ള സൗഹൃദം ഉപേക്ഷിച്ച് നിതീഷ്‌കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. അഴിമതി ആരോപണം നേരിടുന്ന ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് രാജിവെക്കാത്ത സാഹചര്യത്തിലായിരുന്നു നിതീഷ് കുമാറിന്റെ അസാധാരണ നീക്കം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ രാജിയെന്നും ഗവര്‍ണര്‍ കേസരി നാഥ് തൃപാഠിക്ക് രാജികത്ത് കൈമാറിയ ശേഷം നിതീഷ്‌കുമാര്‍ പറഞ്ഞു.

ലാലുപ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരിക്കെ നടന്ന ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. അഴിമതി ആരോപണം നേരിടുന്ന തേജസ്വിയാദവ് രാജിവെക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടെങ്കിലും മകനെ മാറ്റാന്‍ ലാലുപ്രസാദ് യാദവ് തയ്യാറായില്ല. ഇതോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ പരസ്യപോരിലേക്ക് വരെ നീങ്ങിയിരുന്നു. അതിനൊടുവിലാണ് നിതീഷ് കുമാര്‍ രാജിവെച്ചത്. നിതീഷിന്റെ രാജിയോടെ തകര്‍ന്നത് മതേതര പാര്‍ടികള്‍ ചേര്‍ന്ന് ബീഹാറിലുണ്ടാക്കിയ മഹാസഖ്യം കൂടിയാണ്. നിതീഷിന്റേത് രാഷ്ട്രീയ വഞ്ചനയാണെന്ന് പറഞ്ഞ ലാലു പ്രസാദ് യാദവ് ഏറ്റവും കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നും പറഞ്ഞു.

ബി.ജെ.പി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് നിതീഷ്‌കുമാര്‍ എന്‍.ഡി.എ വിട്ട് 2014ല്‍ പുതിയ രാഷ്ട്രീയ നീക്കം നടത്തിയത്. പിന്നീട് 2015ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ശത്രുതകള്‍ മറന്ന് ലാലുവുമായി ചേര്‍ന്ന് മഹാസഖ്യം ഉണ്ടാക്കി. ആ സഖ്യം ഉപേക്ഷിച്ച് നിതീഷിന്റെ നീക്കം വീണ്ടും എന്‍.ഡി.എയിലേക്ക് തന്നെയാണ്. 243 അംഗ നിയമസഭയില്‍ 71 അംഗങ്ങളുടെ പിന്തുണ മാത്രമെ നിതീഷിനുള്ളു. 80 അംഗങ്ങളുടെ ആര്‍.ജെ.ഡിയെ ഉപേക്ഷിക്കുമ്പോള്‍ ബി.ജെ.പിയുടെ 53 അംഗങ്ങള്‍ നിതീഷിനെ പിന്തുണക്കും. കാലം ആഗ്രഹിച്ചതാണ് ബീഹാറില്‍ സംഭവിച്ചതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com