മൂന്നാര്‍: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനുമായി ബിജെപി ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തി. ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായി എസ് രാജേന്ദ്രന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും ഫോണില്‍ സംസാരിച്ചു. നിലവില്‍ പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി രാജേന്ദ്രനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
സിപിഎം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് രാജേന്ദ്രന്‍ സൂചിപ്പിച്ചു. ബിജെപി നേതാക്കള്‍ വീട്ടിലെത്തിയ വിവരം എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറിയെ അറിയിച്ചതാണ്. ഒരുമിച്ച് പോകണമെന്നാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'തന്റെ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞു. എന്നിട്ടും സിപിഎം മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കിയില്ല. പാര്‍ട്ടിയുമായി ശത്രുതാ മനോഭാവം തനിക്കില്ല. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന പ്രചാരണം നിലവില്‍ വസ്തുതയില്ലാത്തതാണ്. സംസ്ഥാനത്തിന് പുറത്തുള്ള ബിജെപി നേതാവാണ് വീട്ടില്‍ വന്നത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തിട്ടും തന്നെ വേണ്ട എന്നതാണ് നടപടി പിന്‍വലിക്കാത്തതിന് കാരണമെന്നാണ് വിചാരിക്കുന്നത്.'
'വേണമെങ്കില്‍ ഇങ്ങനെയൊക്കെ പാര്‍ട്ടിയില്‍ നിന്നാല്‍ മതിയെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. മൈക്കിലൂടെ പ്രസംഗിച്ച് മാത്രം നടന്ന ഒരു വ്യക്തി ഈ പാര്‍ട്ടിയുടെ മറവില്‍ എന്തും ചെയ്യാമെന്ന് വന്നാല്‍, വ്യക്തിപരമായി തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തോല്‍ക്കാന്‍ മനസ്സുണ്ടാകില്ല. പാര്‍ട്ടിയുടെ മുമ്പില്‍ ആയിരം വട്ടം തോല്‍ക്കാം. എന്നാല്‍ ഒരു വ്യക്തിയുടെ മുമ്പില്‍ തോല്‍ക്കാന്‍ ഒരാള്‍ക്കും മനസ്സുണ്ടാകില്ലെന്ന്' രാജേന്ദ്രൻ പറഞ്ഞു.
'ബിജെപിയിലേക്കോ കോണ്‍ഗ്രസിലേക്കോ സിപിഐയിലേക്കോ പോയോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. അത്തരമൊരു നിലപാടിലേക്ക് ഇപ്പോള്‍ പോയിട്ടില്ല. തന്നെ വീണ്ടും വീണ്ടും ശിക്ഷിക്കുകയാണെന്നും' എസ് രാജേന്ദ്രന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് രാജേന്ദ്രനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജേന്ദ്രന്‍ പലതവണ സിപിഎം നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates