'മാധ്യമപ്രതികരണം അന്വേഷണത്തെ വഴിതെറ്റിക്കാന്‍': ബത്തേരി സ്റ്റേഷനില്‍ നിന്നും തൊണ്ടി മുതല്‍ മോഷ്ടിച്ച പൊലീസുകാരനായി തിരച്ചില്‍ ഊര്‍ജ്ജിതം

സൈബര്‍ വിഭാഗവും സമാന്തരമായി അന്വേഷണം തുടരുകയാണ്
Sabith
സബിത്ത്
Edited By:
Updated on
1 min read

കല്‍പ്പറ്റ: ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഏഴ് ചാക്കുകള്‍ കാണാതായ സംഭവത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി സബിത്തിനായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ച് പൊലീസ്. ഡിവൈഎസ്പി കെ കെ അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള നാല് പ്രത്യേക സംഘങ്ങളാണ് സബിത്തിനെ കണ്ടെത്താന്‍ വിവിധ ഇടങ്ങളില്‍ അന്വേഷണം നടത്തുന്നത്. സൈബര്‍ വിഭാഗവും സമാന്തരമായി അന്വേഷണം തുടരുകയാണ്.

Sabith
ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് പ്രതി എന്നതിനാല്‍ പൊലീസ് നടപടിക്രമങ്ങളും അന്വേഷണ രീതികളും അറിയാവുന്ന സബിത്ത് പിടിയിലാകാതിരിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. അതേസമയം സബിത്ത് ഉടന്‍ തന്നെ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി നേരത്തെ ബന്ധമുള്ളവരുടെയും സമാന കേസുകളില്‍ പിടിയിലായവരുടെയും പട്ടിക തയ്യാറാക്കി ഇവരെയും നിരീക്ഷിക്കുന്നുണ്ട്. കാണാതായ ഏഴ് ചാക്കുകളും ഇത്തരത്തിലുള്ള ആരുടെയെങ്കിലും സഹായത്തോടെ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.

അതിനിടെ, അടുത്തിടെ എറണാകുളത്ത് പ്രത്യക്ഷപ്പെട്ട പ്രതി ചില മാധ്യമങ്ങളോട് നടത്തിയ പ്രതികരണവും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്റ്റേഷനില്‍നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചിട്ടില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സബിത്തിന്റെ വിശദീകരണം. എന്നാല്‍, പ്രോപ്പര്‍ട്ടി റൂമില്‍ സൂക്ഷിച്ചിരുന്ന തെളിവുകള്‍ താന്‍ കൈകാര്യം ചെയ്തതായി സമ്മതിക്കുന്ന തരത്തിലുള്ളതാണ് ഈ പ്രതികരണമെന്നാണ് പൊലീസ് വിലയിരുത്തല്‍.

സബിത്തിന്റെ മാധ്യമപ്രതികരണം അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും പൊലീസ് സംശയിക്കുന്നു. എറണാകുളത്തുണ്ടായിരുന്ന സമയത്തല്ല സബിത്തിന്റെ പ്രതികരണം ചാനലില്‍ സംപ്രേഷണം ചെയ്തതെന്നും വീഡിയോ നേരത്തെ റെക്കോര്‍ഡ് ചെയ്തതാകാമെന്നും അന്വേഷണ സംഘം കരുതുന്നു.

''സബിത്തിനെ ഉടന്‍ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ. ചാനലില്‍ സംപ്രേഷണം ചെയ്ത സബിത്തിന്റെ മാധ്യമപ്രതികരണം നേരത്തെ റെക്കോര്‍ഡ് ചെയ്തതാണെന്നാണ് കരുതുന്നത്. സംപ്രേഷണ സമയത്ത് സബിത്ത് എറണാകുളത്തുണ്ടായിരുന്നില്ല. അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. സബിത്ത് പറയുന്ന കാര്യങ്ങളൊന്നും വിശ്വസനീയമല്ല,'' ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുല്‍ ഷരീഫ് പറഞ്ഞു.

എറണാകുളത്തുനിന്ന് മാറിയശേഷം സബിത്ത് എത്താന്‍ സാധ്യതയുള്ള ഒളിത്താവളങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെങ്കിലും സൈബര്‍ പൊലീസ് ഇത് കേന്ദ്രീകരിച്ച് 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്. സബിത്തിന്റെ നീക്കങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം ഇയാള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും ആരെങ്കിലും കാണാതായ തെളിവുകള്‍ സൂക്ഷിക്കാന്‍ ഇടനല്‍കിയിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Sabith
ആലുവയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം
Sabith
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം; പ്രതിമാസം 5000 രൂപ വീതം; 9.96 കോടി അനുവദിച്ചു
Sabith
ബി അശോകിനും എന്‍ പ്രശാന്തിനും മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ അധിക ചുമതല; കിഫ്ബിക്ക് പുതിയ സിഇഒ
Summary

Intensified search for the police officer who stole case property from the Bathery station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com