

തിരുവനന്തപുരം: വാഹനം ഓടിക്കുമ്പോൾ എടുക്കേണ്ട സുരക്ഷാ കാര്യങ്ങളിൽ രക്ഷിതാക്കളും അധ്യാപകരും കുട്ടികൾക്ക് മാതൃകയാകണമെന്നു കേരള മോട്ടോർ വാഹന വകുപ്പ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എംവിഡി ഇക്കാര്യം പറയുന്നത്.
അപകടം പതിയിരിക്കുന്ന യാത്രകളിൽ കുട്ടികളുടെ സുരക്ഷയ്ക്ക് എന്തുകൊണ്ടാണ് നാം പ്രാധാന്യം നൽകാത്തതെന്നും കുറിപ്പിൽ ചോദിക്കുന്നു. നിങ്ങളിലുള്ള വിശ്വാസമാണ് കുട്ടികളുടെ സുരക്ഷ. ഇക്കാര്യത്തിൽ അവർക്ക് മാതൃകയാകണമെന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പ്
എത്രമാത്രം ഉത്കണ്‌ഠാകുലരും ജാഗരൂകരും ആണ് നമ്മൾ, കുഞ്ഞുങ്ങളുടെ ഓരോ കാര്യത്തിലും ......!
സ്കൂളിൽനിന്ന് വരാൻ ഒരു മിനിറ്റ് താമസിച്ചാൽ ആശങ്കപ്പെടുന്ന .....!
ഒരു ചെറിയ പനി വരുമ്പോഴേക്കും ഡോക്ടറെ കാണാൻഓടുന്ന ......!
ക്ലാസ് പരീക്ഷയ്ക്ക് ഒരു മാർക്ക് കുറഞ്ഞാൽ ഉത്കണ്ഠപ്പെടുന്ന ....!
നാമെന്തേ അവരുടെ ജീവിതം തന്നെ ദുരന്തപൂർണമായേക്കാവുന്ന അപകടം പതിയിരിക്കുന്ന യാത്രകളിൽ അവരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകാത്തത്...?
മേശപ്പുറത്തിരുന്ന മരുന്ന്, മാറിക്കഴിച്ച് കുട്ടിക്കെന്തെങ്കിലും സംഭവിച്ചാൽ അത് സ്വന്തം അശ്രദ്ധയാണെന്നും, ഗേറ്റ് തുറന്ന് റോഡിലേക്ക് ഇറങ്ങിയ അതേ കുട്ടിയെ, വാഹനം ഇടിച്ചാൽ അത് അശ്രദ്ധയല്ല അപകടമാണ് എന്ന് പറയുന്ന ഇരട്ടത്താപ്പ്.....! അപകടങ്ങളിൽ തനിക്ക് പങ്കില്ലെന്നും, അത് സംഭവിക്കപ്പെടുന്നതാണെന്നുമുള്ള മൂഢമായ സാമൂഹിക ചിന്തകൾ.
മടിയിൽ പിഞ്ചുകുഞ്ഞുങ്ങളെയും വെച്ച് മുൻ സീറ്റിൽ ഇരിക്കുമ്പോഴും, സ്റ്റിയറിങ്ങിന് ഇടയ്ക്ക് മടിയിലിരുത്തി വാഹനം ഓടിക്കുമ്പോഴും, പെട്രോൾ ടാങ്കിന്റെ മുകളിൽ തുറന്നു പ്രതലത്തിൽ ഇരുത്തി വാഹനം പറപ്പിക്കുമ്പോഴും, സൺ റൂഫിലൂടെ തല പുറത്തേക്കിടുന്ന രീതിയിൽ കുട്ടികളെ നിർത്തി വാഹനം ഓടിക്കുമ്പോഴും താൻ ചെയ്യാൻ പോകുന്ന ആത്യന്തം അപകടം നിറഞ്ഞ പ്രവർത്തികളെ എന്തുകൊണ്ടാണ് തിരിച്ചറിയാത്തത്?..
സ്വന്തം തലയിൽ ഹെൽമറ്റ് വയ്ക്കാത്ത പിതാവിനെങ്ങനെ മക്കളോട് ഹെൽമറ്റ് വയ്ക്കാൻ പറയാൻ കഴിയും? ഹെൽമറ്റ് വയ്ക്കാത്ത അധ്യാപകർക്കെങ്ങിനെ കുട്ടികൾക്ക് മാതൃകയാകാൻ കഴിയും?
ആദ്യ യാത്രകൾ മുതൽ ഹെൽമറ്റും സീറ്റുകൾക്കും ചൈൽഡ് റീ സ്ട്രെയിൻ്റ് സിസ്റ്റവും സ്വഭാവത്തിന്റെ ഭാഗമാക്കാൻ പരിശീലിപ്പിക്കേണ്ടത് താൻ തന്നെയാണെന്നുള്ള തിരിച്ചറിവാണ് ഓരോ രക്ഷിതാക്കൾക്കും ഉണ്ടാകേണ്ടത് ......
*ഒഴിവാക്കാൻ പറ്റുന്ന ഒന്നും അപകടമല്ല*
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
