പേടിപ്പിക്കാന്‍ നോക്കേണ്ട, ആക്രമിക്കുന്നവര്‍ നേരിട്ടു വരട്ടെ; പൊലീസ് സുരക്ഷയും വേണ്ട; തെരുവിലേക്കിറങ്ങി ഗവര്‍ണര്‍

കണ്ണൂരിലെ ജനങ്ങള്‍ നല്ലയാളുകളാണ്. അവിടത്തെ ജനങ്ങളെയല്ല, കൊലപാതക രാഷ്ട്രീയത്തെയാണ് താന്‍ വിമര്‍ശിച്ചതെന്ന് ​ഗവർണർ പറഞ്ഞു
​ഗവർണർ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
​ഗവർണർ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടിവി ദൃശ്യം
Updated on
1 min read

മലപ്പുറം: പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട. ആക്രമിക്കണമെങ്കില്‍ അവര്‍ നേരിട്ട് വരട്ടെ. തനിക്ക് പൊലീസ് സുരക്ഷ ആവശ്യമില്ല. പൊലീസ് സുരക്ഷ ഇല്ലാതെ കോഴിക്കോട് നഗരത്തിലേക്ക് താന്‍ പോകുകയാണെന്നും ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. 

തനിക്ക് ഒരു സുരക്ഷയും ആവശ്യമില്ലെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. തന്റെയടുത്ത് നിന്നും പൊലീസിനെ മാറ്റി നിര്‍ത്തിയാല്‍, തന്റെയടുത്ത് വരരുതെന്ന് ആദ്യം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നത് മുഖ്യമന്ത്രി ആയിരിക്കും. കാരണം അനന്തര ഫലങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. 

എസ്എഫ്‌ഐക്കാര്‍ മാത്രമാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നത്. ആഭ്യന്തരമന്ത്രിയായിരുന്ന ആളാണ് താന്‍. കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ്. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. അവരെ ചുമതല നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. 

തിരുവനന്തപുരത്ത് മൂന്നു സ്ഥലങ്ങളിലാണ് താന്‍ ആക്രമിക്കപ്പെട്ടത്. മൂന്നാമത് ആക്രമിക്കപ്പെട്ട സ്ഥലത്ത് മാത്രമാണ് പൊലീസ് ഇടപെട്ടത്. അതും താന്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍ മാത്രം. കേരളത്തിലെ ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. 

താന്‍ കണ്ണൂരിലെ ജനങ്ങളെ അപമാനിച്ചിട്ടില്ല. കണ്ണൂരിലെ ജനങ്ങള്‍ നല്ലയാളുകളാണ്. അവിടത്തെ ജനങ്ങളെയല്ല, കൊലപാതക രാഷ്ട്രീയത്തെയാണ് താന്‍ വിമര്‍ശിച്ചത്. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ ആരാണ്?. സിപിഎമ്മിന്റെ ഫാസിസ്റ്റ് രീതികളെയാണ് താന്‍ വിമര്‍ശിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ഗവര്‍ണര്‍ തെരുവിലേക്ക് ഇറങ്ങിയതോടെ, പൊലീസ് മാനാഞ്ചിറ മൈതാനത്ത് അടക്കം സുരക്ഷ ശക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്‌കൂള്‍ കുട്ടികളെ ചേര്‍ത്തു പിടിക്കുകയും, നഗരത്തിലിറങ്ങി ആളുകളെ അഭിവാദ്യം ചെയ്യുകയും കൈ കൊടുത്ത് സംസാരിക്കുകയും ചെയ്തു. ഗവര്‍ണറുടെ സുരക്ഷയ്ക്കായി നഗരത്തിലുടനീളം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com