തിരുവോണത്തിന് വീട്ടിൽ ബീഫും മീനും; വ്യാജപ്രചാരണം; പി കെ ശ്രീമതി എസ്പിക്ക് പരാതി നൽകി

'മതസ്പർധ ഉണ്ടാക്കാനുള്ള ശ്രമത്തോടൊപ്പം, വ്യക്തിപരമായി താറടിച്ചു കാണിക്കാനുള്ള നീക്കവും ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കണ്ണൂർ: തിരുവോണത്തിന് വീട്ടിൽ ബീഫും മീനും ഉച്ചയ്ക്ക് വിളമ്പുമെന്ന് താൻ പറഞ്ഞു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ സിപിഎം നേതാവ് പി കെ ശ്രീമതി പൊലീസിൽ പരാതി നൽകി. വാട്സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് കണ്ണൂർ റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ ശ്രീമതി ആവശ്യപ്പെട്ടു. 

‘‘തിരുവോണത്തിന് എന്റെ വീട്ടിൽ ബീഫും മീനും ഉച്ചയ്ക്ക് വിളമ്പുമെന്ന് ഞാൻ പറഞ്ഞതായാണ് എന്റെ ഫോട്ടോ വച്ച് പ്രചരിപ്പിക്കുന്നത്. അതോടൊപ്പം നബി ദിനത്തിൽ പോർക്ക് വിളമ്പും എന്ന് പറയാനുള്ള ധൈര്യം ഉണ്ടോ എന്ന് ചോദിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നത് മതസ്പർധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ മതസ്പർധ വളർത്താനുള്ള നീക്കമാണിത്. അന്യമതസ്ഥനായ സഹപാഠിയെ അടിക്കാൻ അധ്യാപിക തന്നെ മറ്റ് കുട്ടികളോട് ആവശ്യപ്പെടുന്നത് പോലുള്ള വിദ്വേഷമാണ് യുപി പോലുള്ള സംസ്ഥാനങ്ങളിൽ സംഘപരിവാർ പടർത്തുന്നത്. 

പശുക്കടത്തിന്റെ പേരിൽ ആളുകളെ കൊല്ലുന്നു. ദളിതർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും നേരെ സംഘടിത അക്രമം നടക്കുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി എല്ലാ ജനവിഭാഗങ്ങളും ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ആർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. അത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ താൽപര്യമാണ്.
അങ്ങനെയിരിക്കെ, ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. അതിന്റെ തുടർച്ചയാണ് ഞാൻ പറയാത്ത കാര്യങ്ങൾ ഇങ്ങനെ ബോധപൂർവം പ്രചരിപ്പിക്കുന്നത്.’’–പി കെ ശ്രീമതി അഭിപ്രായപ്പെട്ടു. 

മതസ്പർധ ഉണ്ടാക്കാനുള്ള ശ്രമത്തോടൊപ്പം, വ്യക്തിപരമായി താറടിച്ചു കാണിക്കാനുള്ള നീക്കവും ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്.  വ്യാജപ്രചരണം നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റും മുൻ എംപിയുമായ പി കെ ശ്രീമതി ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com