കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് നാല് പേർക്ക്. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്ന് എത്തിയവരും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഇതുകൂടാതെ കോഴിക്കോട് സ്വദേശിയായ ഒരാളും കളമശ്ശേരിയിൽ ചികിത്സയിലുണ്ട്.
ജൂൺ രണ്ടിന് ട്രെയിനിൽ ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ 32 വയസുള്ള പുത്തൻവേലിക്കര സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
ജൂൺ എട്ടിന് ഖത്തറിൽ നിന്ന് കൊച്ചിയിലെത്തിയ 39 വയസുള്ള മൂവാറ്റുപുഴ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ജൂൺ എട്ടിന് മുംബൈയിൽ നിന്ന് ട്രെയിനിൽ കൊച്ചിയിലെത്തിയ 16 വയസുള്ള കടവന്ത്ര സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവ പരിശോധനയ്ക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
ജൂൺ അഞ്ചിലെ ദോഹ- കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള കരുമാലൂർ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച നാലാമത്തെയാൾ. സ്ഥാപന നീരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് സ്വദേശിയായ 35കാരൻ ജൂൺ രണ്ടിന് ദുബായ് - കൊച്ചി വിമാനത്തിലെത്തിയ വ്യക്തിയാണ്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
മെയ് 30 ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 44 വയസുള്ള മഹാരാഷ്ട്ര സ്വദേശിയും, ജൂൺ അഞ്ചിന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള നെടുമ്പാശേരി സ്വദേശിയും ഇന്ന് രോഗ മുക്തി നേടി.
ജില്ലയിൽ ഇന്ന് 639 പേരെ കൂടി പുതിയതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 280 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11619 ആണ്. ഇതിൽ 10283 പേർ വീടുകളിലും, 538 പേർ കോവിഡ് കെയർ സെന്ററുകളിലും, 798 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ജില്ലയിൽ നിന്ന് 147 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 112 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ നാലെണ്ണം പോസിറ്റീവും, ബാക്കി നെഗറ്റീവും ആണ്. ഇനി 252 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates