

ജോഹന്നാസ്ബര്‍ഗ്: ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി മോദി ചര്‍ച്ച നടത്തി. മൂന്ന് നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം എക്‌സിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതാകും ഈ സംരംഭമെന്ന് മോദി വിശദീകരിച്ചു. ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണത്തിനുള്ള പിന്തുണ, ക്ലീൻ എനർജി, എഐയുടെ ബഹുജന സ്വീകാര്യത തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയാകും പുതിയ സംരംഭം പ്രവര്‍ത്തിക്കുക.
സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോളതലത്തില്‍ വ്യാപിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ഡ്രഗ്-ടെറര്‍ നെക്‌സസ് (ലഹരി-ഭീകരവാദ ബന്ധം) ചെറുക്കുന്നതിനായി ഒരു പ്രത്യേക ജി20 സംരംഭത്തിനും ആഹ്വാനം ചെയ്തു. മയക്കുമരുന്ന് കടത്ത് ശൃംഖലകളെ തകര്‍ക്കുക, നിയമവിരുദ്ധമായ പണത്തിന്റെ ഒഴുക്ക് ഇല്ലാതാക്കുക, ഭീകരവാദ ഗ്രൂപ്പുകളുടെ ധനസഹായത്തിന്റെ പ്രധാന ഉറവിടം ദുര്‍ബലപ്പെടുത്തുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി.
ജി20 രാജ്യങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവും നാഗരിക വിജ്ഞാനത്തില്‍ വേരൂന്നിയതുമായ മാതൃകകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. അറിവ്, വൈദഗ്ധ്യം, സുരക്ഷ എന്നിവയിലെ സഹകരണം പുനഃക്രമീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള മൂന്ന് പ്രധാന നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. സുസ്ഥിര ജീവിതത്തിനായുള്ള കാലങ്ങളായി പരീക്ഷിച്ചു വിജയിച്ച മാതൃകകള്‍ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട്, ജി20-ക്ക് കീഴില്‍ ഒരു ആഗോള വിജ്ഞാന ശേഖരം പ്രധാനമന്ത്രി നിര്‍ദേശിച്ചു. ലോകം കാലാവസ്ഥാ പ്രതിസന്ധിയും അതിവേഗം മാറുന്ന ജീവിതശൈലികളും നേരിടുന്ന ഈ സമയത്ത്, ആരോഗ്യം, പരിസ്ഥിതി, സാമൂഹിക ഐക്യം എന്നിവ സംബന്ധിച്ച പരമ്പരാഗത അറിവുകള്‍ രേഖപ്പെടുത്തുകയും പങ്കുവെക്കുകയും ഭാവി തലമുറകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഈ ശേഖരത്തിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
ജി20 ഉച്ചകോടിക്ക് ആഫ്രിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആഗോള പുരോഗതിക്ക് ആഫ്രിക്കയുടെ വളര്‍ച്ച അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ നരേന്ദ്രമോദി ആഫ്രിക്കന്‍ യുവാക്കളെ ലക്ഷ്യമിട്ടുള്ള ഒരു നൈപുണ്യ പദ്ധതിയും പ്രഖ്യാപിച്ചു. 'ജി20ആഫ്രിക്ക സ്‌കില്‍സ് മള്‍ട്ടിപ്ലയര്‍ ഇനിഷ്യേറ്റീവ്' എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതി എല്ലാ ജി20 പങ്കാളികളുടെയും സംയുക്ത പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates