ലണ്ടൻ: ഇങ്ങനെയൊരു പതനം മാഞ്ചസ്റ്റർ യുനൈറ്റഡ് ആരാധകർ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. മുഹമ്മദ് സലയുടെ ഹാട്രിക്ക് ഗോൾ മികവിൽ ഓൾഡ്ട്രഫോഡിൽ ലിവർപൂൾ കത്തിക്കയറിയപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് നാണക്കേടിന്റെ പടുകുഴിയിലേക്കാണ് വീണത്. ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ അവരുടെ ഏറ്റവും വലിയ എതിരാളികളോട് മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ ദയനീയ തോൽവി വഴങ്ങിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കമുള്ള താരങ്ങളുമായി ഇറങ്ങിയ മാഞ്ചസ്റ്റർ ഒരു സമയത്തും തിരിച്ചടിക്കാനുള്ള കരുത്ത് കാണിച്ചില്ല. പോൾ പോഗ്ബ ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോയതും അവരുടെ നാണക്കേടിന്റെ ആക്കം കൂട്ടി.
ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ
ടീം സെലക്ഷൻ മുതൽ ഒലെ സോൾഷ്യർക്ക് വൻ പിഴവ് സംഭവിച്ചെന്ന് അഞ്ചാം മിനിറ്റിൽ തന്നെ തെളിഞ്ഞു. ഹാരി മഗ്വയ്റിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുഹമ്മദ് സല കൊടുത്ത പന്ത് സ്വീകരിച്ച് മിഡ്ഫീൽഡിൽ നിന്ന് വന്ന നാബി കേറ്റ പന്ത് എളുപ്പത്തിൽ വലയിലാക്കി. ഈ ഗോളിന്റെ ക്ഷീണം മാറും മുമ്പ് 13ആം മിനിറ്റിൽ മാഞ്ചസ്റ്ററിനെ ലിവർപൂൾ വീണ്ടും ഞെട്ടിച്ചു. ഡീഗോ ജോട്ടയായിരുന്നു രണ്ടാം ഗോളിന് അവകാശിയായത്.
38ആം മിനുട്ടിൽ മോ സല തന്റെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ സല രണ്ടാം ഗോളും വലയിലാക്കി. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ തിരിച്ചു വരവ് അസാധ്യമാക്കിയാണ് ലിവർപൂൾ ആദ്യ പകുതി അവസാനിപ്പിച്ചത്.
രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് യുനൈറ്റഡ് കരുതിയെങ്കിലും അതുണ്ടായില്ല. 50ാം മിനിറ്റിൽ സല തന്റെ ഹാട്രിക്ക് തികച്ചു. ഇതിലും കാര്യങ്ങൾ അവസാനിച്ചില്ല. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ പോഗ്ബ 60ആം മിനിറ്റിൽ ചുവപ്പ് കാർഡ് വാങ്ങിയതോടെ അവരുടെ പതനം പൂർണമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates