'ഇപ്പോള്‍ മനസിലായില്ലേ സംഘികള്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് കുഴപ്പമെന്ന്'; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് സനല്‍കുമാര്‍ ശശിധരന്‍

'ഇപ്പോള്‍ മനസിലായില്ലേ സംഘികള്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് കുഴപ്പമെന്ന്'; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് സനല്‍കുമാര്‍ ശശിധരന്‍

48-ാം ഗോവ ചലച്ചിത്രോത്സവം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് മലയാളി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ 'എസ് ദുര്‍ഗ' എന്ന ചിത്രത്തിന്റേ പേരിലാണ്. സിനിമയെ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റാവുന്നതെല്ലാം ചെയ്‌തെങ്കിലും അവസാനം കേന്ദ്രം സിനിമയെ പൂട്ടിക്കെട്ടി. സംഭവത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സനല്‍കുമാര്‍. അവര്‍ക്ക് ഇഷ്ടമല്ലാത്തതിനെ നശിപ്പിക്കാന്‍ അധികാരികള്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവത്തിലൂടെ തെളിയിച്ചെന്ന് അദ്ദേഹം തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. 

തനിക്ക് കുറച്ച് പോലും ദുഖമില്ലെന്നും മറിച്ച് സംഘികളുടെ യഥാര്‍ത്ഥമുഖം പുറത്തുവന്നതില്‍ കൂടുതല്‍ സന്തോഷമാണുള്ളതെന്നും അദ്ദേഹം പറയുന്നു. 'സംഘികള്‍ അധികാരത്തിലെത്തിയാല്‍ എന്താണ് പ്രശ്‌നം എന്ന് ചോദിച്ചിരുന്ന നിരവധി പേരുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് മനസിലായിക്കാണും എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന്' -ഫേയ്‌സ്ബുക് പോസ്റ്റിലൂടെ സനല്‍കുമാര്‍ പറഞ്ഞു. 

അധികാരത്തിലുള്ളവര്‍ക്ക് ഒരു കാര്യം ഇഷ്ടമായില്ലെങ്കില്‍ അതിനെ നശിപ്പിക്കാന്‍ ഏതറ്റം വരെയും അവര്‍ പോകും. അവരുടെ ആവശ്യത്തിനായി നിയമത്തെ ദുരുപയോഗം ചെയ്യുകയും ജുഡീഷ്യറിയെ അവഗണിക്കുകയും ചെയ്യും. കോടതിയെ അനുസരിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്‍കും. എന്നാല്‍ ഇത് വളരെ അപകടകരമായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ സിനിമയ്‌ക്കെതിരേ മന്ത്രാലയം നടത്തിയ വൃത്തികെട്ട കളികണ്ട് ഗവണ്‍മെന്റിനെ അനുകൂലിക്കുന്ന നിരവധിപേര്‍ നിരാശരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സിനിമ കാണുന്നതിന് മുന്‍പ് അതിനെ ഇല്ലാതാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശക്തമായ ഭാഷയിലാണ് സനല്‍ കുമാര്‍ വിമര്‍ശിച്ചിരിക്കുന്നത്. 

എസ് ദുര്‍ഗ്ഗയെ ഐഎഫ്എഫ്‌ഐയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മേളയുടെ അവസാനത്തെ ദിവസം സിനിമയുടെ പേരില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ സിനിമയുടെ അംഗീകാരം റദ്ദാക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com