നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു; മന്ത്രിക്കും മാധ്യമങ്ങള്‍ക്കുംനന്ദിയെന്ന് സുഡാനി

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് സാമുവല്‍ - തനിക്ക് മാന്യമായ വേതനം ലഭിച്ചതായും ആശയവിനിമയത്തില്‍ സംഭവിച്ച തകരാറായിരുന്നെന്നും നടന്‍
നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു; മന്ത്രിക്കും മാധ്യമങ്ങള്‍ക്കുംനന്ദിയെന്ന് സുഡാനി

കൊച്ചി: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് നൈജീരിയന്‍ നടന്‍ സാമുവല്‍ റേബിന്‍സണ്‍. ചിത്രത്തിലെ അഭിനയത്തിന് തനിക്ക് മാന്യമായ വേതനം ലഭിച്ചതായും ആശയവിനിമയത്തില്‍ സംഭവിച്ച തകരാറായിരുന്നെന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

തന്നെ പിന്തുണച്ച ധനകാര്യമന്ത്രി തോമസ് ഐസകിനും മാധ്യമങ്ങള്‍ക്കും റോബിന്‍സണ്‍ നന്ദി പറഞ്ഞു. കേരളം ആഫ്രിക്കക്കാര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ ഇടമാണെന്നും സാമുവല്‍ കുറിപ്പില്‍ വ്യക്തമാക്കി. അതോടൊപ്പം നിര്‍മ്മാതാക്കള്‍ക്കെതിരെ നേരത്തെ ഇട്ട പോസ്റ്റുകളും നടന്‍ പിന്‍വലിച്ചിട്ടുണ്ട്. 

കേരളത്തിലെ എന്റെ നിര്‍മ്മാതാക്കളില്‍ നിന്നും ഞാന്‍ വംശീയ വിവേചനം നേരിട്ടതായും ഒന്നും പറയാതെ മാറിനില്‍ക്കുകയായിരുന്നു ഇതുവരെയെന്നും പക്ഷേ ഇപ്പോള്‍ ഞാന്‍ എല്ലാം പറയാന്‍ തയ്യാറാണ് എന്ന മുഖവുരയോടെയായിരുന്നു നിര്‍മ്മാതാക്കള്‍ക്കെതിരെ സാമുവല്‍ രംഗത്ത് എത്തിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നേരിട്ടുള്ള വംശീയ വിദ്വേഷത്തിനല്ല താന്‍ ഇരയായതെന്നും മറിച്ച് സുഡാനി ഫ്രം നൈജീരിയയിലെ കഥാപാത്രത്തിലൂടെയാണ് താന്‍ വിവേചനത്തിന് ഇരയായതെന്നും അദ്ദേഹം പറഞ്ഞു. 

എന്റെ പകുതിപോലും പ്രശസ്തിയോ അനുഭവ പരിചയമോ ഇല്ലാത്ത ഇന്ത്യന്‍ നടന്മാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ പ്രതിഫലമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ എനിക്ക് ഓഫര്‍ ചെയ്തത്. ഞാനിക്കാര്യം മനസിലാക്കിയത് എന്നെപ്പോലുള്ള ഒട്ടേറ യുവ താരങ്ങളുമായി പ്രതിഫലത്തിന്റെ കാര്യം ചര്‍ച്ച ചെയ്തപ്പോഴായിരുന്നു.തന്റെ തൊലിയുടെ നിറം കാരണമാണ് ഇത്തരമൊരു വിവേചനം നേരിട്ടതെന്നും അദ്ദേഹം പറയുന്നു. എന്റെ നിറം കാരണവും എല്ലാ ആഫ്രിക്കക്കാരും പാവപ്പെട്ടരാണെന്നും പണത്തിന്റെ വില അറിയില്ലെന്നുമുള്ള ധാരണ കാരണവുമാണ് ഇത് സംഭവിച്ചതെന്നാണ് എന്റെ അഭിപ്രായമെന്നും സാമുവല്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com