'ജോസഫ്' എന്ന ചിത്രം തീയേറ്ററുകളിലേക്കെത്തുന്നതിന്റെ സന്തോഷത്തിലാണ് നടൻ ജോജു ജോർജ്. സമൂഹത്തിലെ ഭീകരമായ ഒരു വിഷയമാണ് ജോസഫ് എന്ന സിനിമ കൈകാര്യം ചെയ്യുന്നതെന്ന് ജോജു പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ചില കയ്പേറിയ അനുഭവങ്ങളും താരം തുറന്നു പറഞ്ഞു.
ഞാൻ നായകനായ ചിത്രത്തിൽ അഭിനയിക്കാൻ പല മുൻനിര നടിമാരും, നടന്മാരും വിമുഖത കാട്ടിയിരുന്നു. ആദ്യം വിഷമം തോന്നിയെങ്കിലും പുതിയ കഴിവുറ്റ കലാകാരന്മാർക്ക് അതുകാരണം അവസരം ലഭിച്ചല്ലോ എന്ന സന്തോഷം ഇപ്പോഴുണ്ട്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
ജോസഫ് തനിക്കു ചുറ്റും ഏറെ നാളായി കറങ്ങിനടന്ന പ്രോജക്ടാണ്. തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി കഥ പറഞ്ഞപ്പോൾ പേടിയോടെയാണ് അതു കേട്ടിരുന്നത്. അത്രയും ത്രില്ലർ സ്വഭാവമാണ് ചിത്രത്തിന്. പിന്നീടു പലകാരണങ്ങളാൽ പ്രോജക്ട് നീണ്ടു പോകുകയായിരുന്നു.
താൻ ഏറെ ബഹുമാനിക്കുന്ന പത്മകുമാറിന്റെ ചിത്രത്തിലൂടെ നായകനാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എന്റെ ശരിക്കുള്ള പേര് ജോസഫ് എന്നാണ്. അതേ പേരിലുള്ള ചിത്രത്തിൽ ആദ്യമായി നായകനായി അഭിനയിക്കാൻ സാധിച്ചതും ഏറെ സന്തോഷം നൽകുന്നു. ഒരു പൊലീസുകാരൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നതും സിനിമയ്ക്ക് ഗുണകരമായതായി ജോജു ജോർജ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ