പ്രീതി സിന്റെ മുന്‍ കാമുകനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി

കോടതിക്ക് പുറത്ത് ഇരുവരും ഒത്തുതീര്‍പ്പിലെത്തിയ സാഹചര്യത്തിലാണ് നടപടി.
പ്രീതി സിന്റെ മുന്‍ കാമുകനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി

മുംബൈ: ബോളിവുഡ് താരം പ്രീതി സിന്റ തന്റെ മുന്‍ കാമുകന്‍ നെസ് വാദിയക്കെതിരെ നല്‍കിയ കേസ് മുംബൈ ഹൈക്കോടതി റദ്ദാക്കി. കോടതിക്ക് പുറത്ത് വെച്ച് ഇരുവരും പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയ സാഹചര്യത്തിലാണ് കോടതി ഈ നടപടിയെടുത്തത്.  

കേസ് ഒത്തുതീര്‍ക്കാന്‍ കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ രഞ്ജിത് മോറെ, ഭാരതി ഡാംഗ്രെ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. നൈസ് വാദിയ മാപ്പുപറയാന്‍ തയ്യാറാണെങ്കില്‍ കേസ് പിന്‍വലിക്കാമെന്നായിരുന്നു പ്രീതി സിന്റയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞത്. 

എന്നാല്‍ ഇത് സാധ്യമല്ലെന്ന് വാദിയക്ക് വേണ്ടി അഭിഭാഷകന്‍ കോടതിയെ നിലപാടറിയിച്ചു. ഇതോടെ  കോടതി ഇരുവരോടും പിടിവാശി അവസാനിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

നാല് വര്‍ഷം മുന്‍പ് ഐപിഎല്‍ മത്സരത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമ കൂടിയായ പ്രീതി സിന്റെയും വാദിയയും തമ്മില്‍ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ടിക്കറ്റ് വിതരണം സംബന്ധിച്ച് തര്‍ക്കമുണ്ടായി. വാദിയയും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയാണ്. 

ഈ സമയത്ത് വാദിയയോട് ശാന്തനാകാന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ വാദിയ തന്റെ കൈയ്യില്‍ കയറിപ്പിടിച്ചുവെന്നുമാണ് പ്രീതി സിന്റ ആരോപിച്ചത്. ഈ പിടിത്തത്തില്‍ കൈക്ക് മുറിവേറ്റെന്നും പ്രീതി വാദിച്ചു. ഇതിന് തെളിവായി ചിത്രങ്ങളും സമര്‍പ്പിച്ചിരുന്നു. 

എട്ട് മാസം മുന്‍പാണ് കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്. കുറ്റം നിഷേധിച്ച വാദിയ, വ്യക്തിവിരോധവും തെറ്റിദ്ധാരണയും മൂലമാണ് തനിക്കെതിരെ പ്രീതി സിന്റ പരാതിപ്പെട്ടതെന്ന് വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദം മുഖവിലയ്ക്ക് എടുത്ത കോടതി കേസ് ഒത്തുതീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com