പാറ്റ്‌ന: മഹാസഖ്യം തകര്‍ത്ത് ബിജെപിയുമായി കൂട്ടുകൂടിയ നിതീഷ് കുമാറിനെതിരെ പ്രതിപക്ഷസഖ്യങ്ങളുടെ മഹാറാലി. ബിജെപിയെ തുരത്തു രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടത്തിയ റാലിയില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തത്. റാലിയിലെ മുഖ്യ ആകര്‍ഷണം ജെഡിയു നേതൃത്വത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് റാലിയിലെത്തിയ ശരദ് യാദവായിരുന്നു.
ഈ റാലിക്കെത്തിയ മഹാസഞ്ചയം ബീഹാറിന്റെ മനസ് വ്യക്തമാക്കുന്നതാണ്. അടുത്ത തെരഞ്ഞെടുപ്പോടെ ബീഹാറില്‍ നിതീഷ് കുമാറും ബിജെപിയും അപ്രത്യക്ഷമാകുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഞാനിതിനെയൊന്നും ഭയപ്പെടുന്നില്ലെന്നും മമതാ ബാനര്‍ജി പറഞ്ഞു. ദേര കലാപം തടയുന്നതില്‍ സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ പൂര്‍ണപരാജയമായിരുന്നെന്നും മധ്യപ്രദേശിലെ കര്‍ഷകരുടെ കൊന്നൊടുക്കന്നത് ബിജെപി നയമാണെന്നും മമത പറഞ്ഞു
നിതീഷിനെതിരെ രൂക്ഷവിമര്‍ശനമാണ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഉന്നയിച്ചത്. തേജസ്വി യാദവിന്റെ വളര്‍ച്ച ഭയന്നാണ് നിതീഷ് സഖ്യം ഉപേക്ഷിച്ചതെന്നും നിതീഷിന് ഒരു രാഷ്ട്രീയവും ഒരു നയവുമില്ലെന്നുമായിരുന്നു ലാലുവിന്റെ പ്രതികരണം. മഹാസഖ്യത്തിന് വിരുദ്ധമായാണ് നിതീഷ് കുമാര്‍ പെരുമാറിയത്. നിതീഷ് കുമാറിനോടുള്ള ജനവിരുദ്ധവികാരമാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്. രാജ്യത്തെ വിഭജിക്കാനുളള മോദിയുടെ നീക്കത്തിന് പിന്തുണ നല്‍കാനുള്ള തീരുമാനം ബീഹാര്‍ ജനത അംഗീകരിക്കില്ലെന്നും നിതീഷിന്റെ നടപടിക്ക് ജനം മാപ്പുനല്‍കില്ലെന്നും നിതീഷ് പറഞ്ഞു.
രാജ്യം അപകടകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതിനെതിരായി പോരാട്ടം തുടരുമെന്നും പുതിയ ഇന്ത്യയെ നിര്‍മ്മിക്കാനാകുമെന്നും ശരത് യാദവ് പറഞ്ഞു. യോഗത്തില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സന്ദേശം വായിച്ചു. യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ നേതാവ് സുധാകര്‍ റെഡ്ഡി, തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ സിപിഎം പങ്കെടുക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. മമതാ ബാനര്‍ജിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് സിപിഎം വിട്ടുനില്‍ക്കുന്നത്. വന്‍ പൊലീസ് സുരക്ഷയാണ് സമ്മേളന നഗരിയില്‍ വിന്യസിച്ചിരിക്കുന്നത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ