വനിത കമ്മീഷന്റെ വോളണ്ടിയറെ സ്ത്രീകള്‍ നഗ്നയാക്കി മര്‍ദ്ദിച്ചു; ആക്രമണം അനധികൃത മദ്യം പിടിക്കാന്‍ സഹായിച്ചതിന്റെ പേരില്‍

ഡിസിഡബ്ലുവിലെ അംഗങ്ങളും പൊലീസും ചേര്‍ന്ന് അനധികൃത മദ്യം കണ്ടുപിടിച്ചതിന് അടുത്ത ദിവസമാണ് അതില്‍ ഉള്‍പ്പെട്ട യുവതിക്ക് നേരെ ആക്രമണമുണ്ടായത്
വനിത കമ്മീഷന്റെ വോളണ്ടിയറെ സ്ത്രീകള്‍ നഗ്നയാക്കി മര്‍ദ്ദിച്ചു; ആക്രമണം അനധികൃത മദ്യം പിടിക്കാന്‍ സഹായിച്ചതിന്റെ പേരില്‍

ന്യൂഡല്‍ഹി: അനധികൃത മദ്യം പിടികൂടാന്‍ സഹായിച്ച ഡല്‍ഹി കമ്മീഷന്‍ ഫോര്‍ വിമണിന്റെ(ഡിസിഡബ്ല്യൂ) വനിത വോളണ്ടിയറെ മദ്യകടത്തുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കി നടത്തുകയും ചെയ്തതായി പരാതി. ഡല്‍ഹിയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയായ നറെലയില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മേഖലയിലെ ഒരു വീട്ടില്‍ നിന്ന് ഡിസിഡബ്ലുവിലെ അംഗങ്ങളും പൊലീസും ചേര്‍ന്ന് അനധികൃത മദ്യം കണ്ടുപിടിച്ചതിന് അടുത്ത ദിവസമാണ് അതില്‍ ഉള്‍പ്പെട്ട യുവതിക്ക് നേരെ ആക്രമണമുണ്ടായത്. 

ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് യുവതിയെ അടിക്കുകയും വിവസ്ത്രയാക്കി നടത്തിക്കുകയും ചെയ്‌തെന്ന് ഡിസിബ്ലൂ ആരോപിച്ചതായി ഡിസിപി രജ്‌നാഷ് ഗുപ്ത വ്യക്തമാക്കി. ആക്രമികളുടെ കൂട്ടത്തില്‍ പുരുഷന്‍മാര്‍ ഉണ്ടായിരുന്നില്ലെന്നും ഡിസിപി പറഞ്ഞു.

നറെലയ്ക്ക് സമീപമാണ് വനിത വോളണ്ടിയര്‍ താമസിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒരു കൂട്ടം സ്ത്രീകളും പുരുഷന്‍മാരും ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് വനിത കമ്മീഷന്‍ ചീഫ് സ്വാതി ജയ് ഹിന്ദ് പറഞ്ഞു. അനധികൃത മദ്യശാലയുടെ ഉടമയും ആളുകള്‍ക്കൊപ്പമുണ്ടായിരുന്നു. വോളണ്ടിയറെ ഇരുമ്പ് വടി കൊണ്ട് അടിക്കുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ച് കീറി മേഖലയിലൂടെ നടത്തിക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി. 

ആക്രമിക്കപ്പെട്ട യുവതിയുടെ വീഡിയോ സ്‌റ്റേറ്റ്‌മെന്റ് കമ്മീഷന്‍ പുറത്തിറക്കി. തന്നെ വിവസ്ത്രയാക്കി വലിച്ചിഴക്കുന്നത് കണ്ട് അത് ചോദ്യം ചെയ്ത പൊലീസിനെയും ആക്രമികള്‍ മര്‍ദ്ദിച്ചെന്നും അവര്‍ വീഡിയോയിലൂടെ പറഞ്ഞു. ഡിസിഡബ്ല്യു ചീഫിനേയും മറ്റുള്ളവരേയും ഇതുപോലെ തന്നെചെയ്യുമെന്നും അവര്‍ പറഞ്ഞതായി യുവതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ 312 ക്വാര്‍ട്ടര്‍ മദ്യവും 12 ബീയര്‍ ബോട്ടിലുകളും പിടിച്ചെടുത്തിരുന്നു. മദ്യം പിടിക്കാന്‍ യുവതി സഹായിച്ചതാണ് ആക്രമണത്തിന് കാരണമായത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com