മാര്‍ച്ച് മുതല്‍ പാചകവാതക സബ്‌സിഡി നിര്‍ത്തുന്നു; മാസം നാല് രൂപ വെച്ചു കൂടും

മാര്‍ച്ച് മുതല്‍ പാചകവാതക സബ്‌സിഡി നിര്‍ത്തുന്നു; മാസം നാല് രൂപ വെച്ചു കൂടും

 ന്യൂഡെല്‍ഹി:  അടുത്ത മാര്‍ച്ചു മുതല്‍ പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോകസഭയില്‍ അറിയിച്ചു. ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്‌സിഡിയുള്ള സിലണ്ടറിനു ഈ മാസം മുതല്‍ നാല് രൂപ വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി ലോകസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. 

വില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും വില വര്‍ധിപ്പിക്കാന്‍ ഇതിനോടകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും ഒഴിവാക്കുന്നതിനായി ക്രമേണ വില വര്‍ധിപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. രണ്ട് രൂപ വീതം സിലിണ്ടറിന് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. 

നിലവില്‍ ഒരു സിലിണ്ടറിന് 86.54 രൂപ സര്‍ക്കാര്‍ സബ്‌സിഡിയുള്‍പ്പടെ ഒരു സിലിണ്ടറിന് ഉപഭോക്താക്കള്‍ നിലവില്‍ 477.46 രൂപയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 419.18 രൂപയായിരുന്നു. സബ്‌സിഡി എടുത്തുകളയുമ്പോള്‍ വില 564 രൂപയായി ഉയരും. 

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കു സബ്‌സിഡി നിര്‍ത്തലാക്കാന്‍ തീരുമാനിച്ച അതേ നടപടിയാണ് എല്‍പിജിയുടെ കാര്യത്തിലും കേന്ദ്രം നടത്തുന്നത്. എല്‍പിജിയുടെ കാര്യത്തില്‍ എല്ലാ മാസവും എല്ലാ മാസവും ചെറിയ വര്‍ധന വരുത്തി സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കുകയാണു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സബ്‌സിഡി പൂര്‍ണമായും ഒഴിവാക്കി വിപണിയിലെ ഏറ്റക്കുറച്ചിലനുസരിച്ച് പാചകവാതകത്തിന്റെ വിലയിലും ഏറ്റക്കുറച്ചിലുണ്ടാകും.

അതേസമയം, സബ്‌സിഡിയുള്ള അഞ്ച് കിലോ സിലിണ്ടറനും വില വര്‍ധിപ്പിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 18.11 കോടി എല്‍പിജി ഉപഭോക്താക്കളില്‍ 2.66 കോടി പേര്‍ മാത്രമാണ് സബ്‌സിഡിയില്ലാത്ത പാചക വാതകം ഉപയോഗിക്കുന്നത്. മൊത്തം ഉപഭോക്താക്കളില്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം സൗജന്യമായി പാചക വാതക കണക്ഷന്‍ കിട്ടിയ ദരിദ്ര കുടംബങ്ങളും ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com