നോയ്ഡയില്‍ വീണ്ടും കൂട്ടബലാത്സംഗം, ചെറുത്തുനിന്നയാളെ വെടിവച്ചുകൊന്നു

ഇവരുടെ കൈയിലുണ്ടായിരുന്ന പണവും മറ്റു വസ്തുക്കളും അക്രമികള്‍ കൊള്ളയടിച്ചു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഭരണസിരാകേന്ദ്രങ്ങള്‍ക്കു തൊട്ടടുത്തായി വീണ്ടും കൂട്ടബലാത്സംഗവും കൊലപാതകവും. ജിവാര്‍ ബുലന്ദശഹര്‍ എക്‌സ്പ്രസ് വേയില്‍ യാത്രചെയ്യുകയായിരുന്ന കുടുംബത്തെ ആക്രമിച്ച സംഘം നാലു സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഒരാളെ വെടിവച്ചുകൊല്ലുകയും ചെയ്തു. ഇവരുടെ കൈയിലുണ്ടായിരുന്ന പണവും മറ്റു വസ്തുക്കളും അക്രമികള്‍ കൊള്ളയടിച്ചു.

ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഗ്രേറ്റര്‍ നോയിഡയില്‍നിന്ന് ബുലന്ദശഹറിലേക്കു പോവുകയായിരുന്ന ഒരു കുടുംബത്തിലെ എട്ടുപേരാണ് അക്രമത്തിന് ഇരയായത്. കൊളള നടത്തിയ സംഘം സ്ത്രീകളെ ഉപദ്രവിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ചെറുക്കാന്‍ ശ്രമിച്ചയാളെ അക്രമികള്‍ വെടിവച്ചുവീഴ്ത്തുകയായിരുന്നു. ഇരുപത്തിയഞ്ചുകാരനാണ് തോക്കിന് ഇരയായത്.

അക്രമികളെ കണ്ടെത്താന്‍ പൊലീസ് രണ്ടു സംഘമായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് ഗൗതംബുദ്ധ്‌നഗര്‍ പൊലീസ് അറിയിച്ചു. സ്ത്രീകളെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. വെടിയേറ്റു മരിച്ചയാളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ജുലൈയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. എക്‌സ്പ്രസ്ര വേയില്‍ യാത്രചെയ്യുകയായിരുന്ന കുടുംബത്തിലെ അമ്മയും പതിമൂന്നുകാരിയായ മകളുമാണ് അന്ന് അക്രമത്തിനിരയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com