ബീഹാറില്‍ നിരവധിപ്പേര്‍ മോദിയുടെ കഴുത്തും കൈകളും വെട്ടാന്‍ തയ്യാര്‍; ബിജെപിക്ക് മറുപടിയുമായി റാബ്‌റി ദേവി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വിരല്‍ ചൂണ്ടുന്നവരുടെ കൈകള്‍ മുറിക്കുമെന്ന് ബിജെപിയിലെ ചില നേതാക്കള്‍ ഭീഷണി മുഴക്കുന്നു. ഇവരെ അതിനായി വെല്ലുവിളിച്ചു കൊണ്ടാണ് റാബ്‌റി ദേവി വിവാദപരാമര്‍ശം നടത്തിയത്
ബീഹാറില്‍ നിരവധിപ്പേര്‍ മോദിയുടെ കഴുത്തും കൈകളും വെട്ടാന്‍ തയ്യാര്‍; ബിജെപിക്ക് മറുപടിയുമായി റാബ്‌റി ദേവി

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നവരുടെ കൈ പാര്‍ട്ടി പ്രവര്‍ത്തകര്‍ വെട്ടിമാറ്റുമെന്ന ബീഹാര്‍ ബിജെപി അധ്യക്ഷന്റെ പ്രസ്താവനയ്ക്ക് ആര്‍ജെഡി നേതാവ് റാബ്‌റി ദേവിയുടെ വിവാദ മറുപടി. ബീഹാറിലെ നിരവധിപേര്‍ നരേന്ദ്രമോദിയുടെ കൈയും കണ്ഠവും മുറിക്കാന്‍ തയ്യാറാണെന്ന ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്‌റി ദേവിയുടെ മറുപടിയാണ് വിവാദമാകുന്നത്. ആര്‍ജെഡിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് റാബ്‌റി ദേവി വിവാദ പ്രസ്താവന നടത്തിയത്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വിരല്‍ ചൂണ്ടുന്നവരുടെ കൈകള്‍ മുറിക്കുമെന്ന് ബിജെപിയിലെ ചില നേതാക്കള്‍ ഭീഷണി മുഴക്കുന്നു. ഇവരെ അതിനായി വെല്ലുവിളിച്ചു കൊണ്ടാണ് റാബ്‌റി ദേവി വിവാദപരാമര്‍ശം നടത്തിയത്. ഇത്തരം ഭീഷണിക്ക് മുന്‍പില്‍ ബീഹാറിലെ ജനത മൗനം പാലിക്കുമെന്നാണോ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തി കൊണ്ട് റാബ്‌റി ദേവി വിവാദ പരാമര്‍ശം നടത്തിയത്. ഇവിടെയുളള നിരവധി ആളുകള്‍ മോദിയുടെ കൈകളും, കഴുത്തും മുറിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു റാബ്‌റി ദേവി ആഞ്ഞടിച്ചത്. 

ലാലുപ്രസാദ് യാദവിനും, മകന്‍ തേജസ്വി യാദവിനും എതിരെയുളള അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിലാണ് റാബ്‌റി ദേവിയുടെ കടന്നാക്രമണം. റെയില്‍വേ ടെന്‍ഡര്‍ കുംഭകോണത്തില്‍ തന്നെ പാറ്റ്‌നയില്‍ എത്തി ചോദ്യം ചെയ്യാന്‍ സിബിഐയെയും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും റാബ്‌റി ദേവി വെല്ലുവിളിച്ചു. 

മോദിക്കെതിരെ ആരുടെയെങ്കിലും കൈകളോ വിരലുകളോ ഉയര്‍ന്നാല്‍ അത് കൊത്തിനുറുക്കുമെന്ന ബിഹാര്‍ ബിജെപി അധ്യക്ഷന്‍ ഉജിയര്‍പുര്‍ നിത്യാനന്ദ റായിയുടെ പ്രസ്താവന വിവാദമായിരുന്നു.  ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കുന്നത്. സാധാരണ ചുറ്റുപാടില്‍ നിന്ന് വന്ന് പ്രധാനമന്ത്രി വരെയായ ആളാണ് മോദിയെന്നും നിത്യാനന്ദ റായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com