മോദിക്കെതിരെ ഉയരുന്ന കൈകളും വിരലുകളും കൊത്തിനുറുക്കും; ബിഹാര്‍ ബിജെപി അധ്യക്ഷന്‍

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി വേദിയിലിരിക്കെയാണ് നേതാവ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയത്.  
മോദിക്കെതിരെ ഉയരുന്ന കൈകളും വിരലുകളും കൊത്തിനുറുക്കും; ബിഹാര്‍ ബിജെപി അധ്യക്ഷന്‍

പാട്‌ന: മോദിക്കെതിരെ ആരുടെയെങ്കിലും കൈകളോ വിരലുകളോ ഉയര്‍ന്നാല്‍ അത് കൊത്തിനുറുക്കുമെന്ന് ബിജെപി നേതാവിന്റെ ആഹ്വാനം. ബിഹാര്‍ ബിജെപി അധ്യക്ഷന്‍ ഉജിയര്‍പുര്‍ നിത്യാനന്ദ റായിയാണ് പ്രസംഗത്തിനിടയില്‍ ഇത്തരമൊരു ആഹ്വാനം നടത്തിയത്. ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കുന്നത്. സാധാരണ ചുറ്റുപാടില്‍ നിന്ന് വന്ന് പ്രധാനമന്ത്രിവരെയായ ആളാണ് മോദിയെന്നും നിത്യാനന്ദ റായി പറഞ്ഞു. 

'ദരിദ്ര്യ കുടുംബത്തില്‍ നിന്നുയര്‍ന്നു വന്നയാളാണ് മോദി. അതില്‍ നമ്മള്‍ അഭിമാനിക്കണം. അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയര്‍ന്നാല്‍ അത് തല്ലിയൊടിക്കണം. വേണ്ടിവന്നാല്‍ മുറിച്ചു കളയണം.'- നിത്യാനന്ദ് പറഞ്ഞു.

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി വേദിയിലിരിക്കെയാണ് നേതാവ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയത്.  പ്രസംഗം വിവാദമായതോടെ, ആക്രമണത്തിനുള്ള ആഹ്വാനമല്ല പ്രധാനമന്ത്രിയുടെ പ്രചോദനമേകുന്ന ജീവിതം പ്രചരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് നേതാവ് തിരുത്തി പറഞ്ഞു. വിരലൊടിക്കണമെന്നും കൈവെട്ടണമെന്നുമുള്ള പ്രയോഗം താന്‍ ആലങ്കാരികമായി പറഞ്ഞതാണെന്നും നിത്യാനന്ദ റായി പ്രതികരിച്ചു. 

രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്നാണ് തന്റെ പ്രസ്താവന അര്‍ഥം വെക്കുന്നതെന്ന് റായ് മാധ്യമങ്ങളോട് പിന്നീട് പ്രതികരിച്ചു. വൈശാലി സമുദായത്തിലെ പ്രമുഖ നേതാവാണു നിത്യാനന്ദ്. 2016 ഡിസംബറിലാണ് ബിഹാറിലെ പാര്‍ട്ടി മേധാവിയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com