ഞങ്ങളോടാജ്ഞാപിക്കാന്‍ നിങ്ങളാര്?; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍
ഞങ്ങളോടാജ്ഞാപിക്കാന്‍ നിങ്ങളാര്?; മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്താനായി തിരുവനന്തപുരത്തു സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെയും ധനകാര്യ വിദഗ്ധരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിമാരുടെയും ധനമന്ത്രിമാരുടെയും രൂക്ഷ വിമര്‍ശനം. യോഗം ഉദ്ഘാടനം ചെയ്ത കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അതിരൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. 

ധനകാര്യ കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍ രാജ്യത്തെ ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥിതിക്കും വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ വീണ്ടുവിചാരം ആവശ്യമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. പരിഗണനാ വിഷയങ്ങളിലെ ഈ വീഴ്ച ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍നിന്നു ധനകാര്യ കമ്മിഷനെ തടയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സഹകരണ ഫെഡറലിസത്തെക്കുറിച്ചു മോദി കൂടെക്കൂടെ വാചാലാനാകുമ്പോഴും സംസ്ഥാനങ്ങള്‍ക്കുമേല്‍ ഏകാധിപത്യ രീതി അടിച്ചേല്‍പ്പിക്കാനാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നു പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി ആരോപിച്ചു. സംസ്ഥാനങ്ങളുടെ അധികാരം എടുത്തുമാറ്റി രാജ്യത്തെ ഫെഡറല്‍ സംവിധാനം പൊളിച്ചെഴുതാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം മൂലം എല്ലാവരും ബുദ്ധിമുട്ടുകയാണെന്നും നാരായണസാമി പറഞ്ഞു. സംസ്ഥാനങ്ങളോട് ആജ്ഞാപിക്കാന്‍ കേന്ദ്രം ആരാണ്? ജനങ്ങളുടെ ആവശ്യം ഞങ്ങള്‍ക്കറിയാം. ജനാഭിലാഷം മനസ്സിലാക്കിയാണു സംസ്ഥാനങ്ങള്‍ ക്ഷേമപദ്ധതികള്‍ രൂപപ്പെടുത്തുന്നത്, നാരായണസാമി പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടു കേന്ദ്രം അവഗണന കാട്ടുകയാണെന്ന വികാരം യോഗത്തില്‍ സംസാരിച്ച എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ പങ്കുവച്ചു. ഫെഡറല്‍ സംവിധാനം തകര്‍ത്ത് ഏകാധിപത്യ രീതി കൊണ്ടുവരാനാണു കേന്ദ്രത്തിന്റെ ശ്രമമെന്നും വിമര്‍ശനമുയര്‍ന്നു.

യോഗത്തില്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, തമിഴ്‌നാടിന്റെ ധനവകുപ്പു കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം രാഷ്ട്രീയമായ കാരണങ്ങളാല്‍ പങ്കെടുക്കുന്നില്ല. തെലങ്കാനയുടെ പ്രതിനിധികളും യോഗത്തിനെത്തിയില്ല.

ആന്ധ്രാപ്രദേശ് ധനമന്ത്രി ഏരമല രാമകൃഷ്ണുഡു, കര്‍ണാടക കൃഷിമന്ത്രി കൃഷ്ണ ബൈരെ, ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവരാണു പങ്കെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com