അഗർത്തല:ലോക സുന്ദരിപ്പട്ടം ഡയാന ഹെയ്‌ഡന് ലഭിച്ചതിനെ പരിഹസിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രംഗത്ത്. ഇന്ത്യൻ സുന്ദരിമാർക്ക് ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്‌ഷ്മി ദേവിയുടേയും സരസ്വതി ദേവിയുടേയും സവിശേഷതകളുണ്ടാകണം. എന്നാൽ ഡയാന ഹെയ്ഡന് അതില്ലെന്നായിരുന്നു വിപ്ലബ്ദേബിന്റെ പരാമർശം.
അഗർത്തലയിൽ ഡിസൈൻ വർക് ഷോപ്പ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയായിരുന്നു ത്രിപുര മുഖ്യന്റെ പരാമർശം. ഏത് ഇന്ത്യക്കാരിയും ആ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യയാണ്. ഡയാനക്ക് പോലും ലോകസുന്ദരിപ്പട്ടം കിട്ടി. ഞാനവരെ വിമർശിക്കുകയല്ല, എനിക്ക് അവരിൽ ഇന്ത്യൻ സൗന്ദര്യം കാണാൻ കഴിയുന്നില്ല. എന്നാൽ ഐശ്വര്യ റായി അങ്ങനെയല്ല. ഇന്ത്യൻ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യയാണ് - ബിപ്ലബ് ദേബ് പറഞ്ഞു.
സ്ത്രീകൾ സൗന്ദര്യവർദ്ധക വസ്‌തുക്കൾ ഉപയോഗിക്കാൻ തുടങ്ങിയത് അന്താരാഷ്ട്ര കമ്പനികൾ സ്‌പോൺസർ ചെയ്യുന്ന സൗന്ദര്യ മത്സരങ്ങളിൽ ഇന്ത്യക്കാർ ജേതാക്കളായതോടെയാണ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നമുക്ക് അഞ്ചു തവണ ലോക സുന്ദരിപ്പട്ടം ലഭിച്ചത്. ഇന്ത്യൻ മാർക്കറ്റിൽ അന്താരാഷ്ട്ര കമ്പനികൾ ആധിപത്യം സ്ഥാപിച്ചതോടെ നമുക്ക് ലോക സുന്ദരിപ്പട്ടം കിട്ടുന്നത് കുറഞ്ഞത്' -ബിപ്ലബ് ദേബ് കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ