സോണിയയുടെ കാര്യത്തിൽ ആശങ്ക; രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കും

സോണിയയുടെ കാര്യത്തിൽ ആശങ്ക - പകരം പ്രിയങ്ക സ്ഥാനാര്‍ത്ഥിയായേക്കും - രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കും
സോണിയയുടെ കാര്യത്തിൽ ആശങ്ക; രാഹുൽ അമേഠിയിൽ തന്നെ മത്സരിക്കും


ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നുതന്നെ ജനവിധി തേടും. എന്നാല്‍, റായ്ബറേലിയില്‍നിന്ന് സോണിയാഗാന്ധി വീണ്ടും മത്സരിക്കുമോ എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സോണിയയ്ക്ക് പകരം പ്രിയങ്ക മത്സരിക്കുമോ എന്നകാര്യത്തിലും തീരുമാനമായിട്ടില്ല. അതിനിടെ, ശിവസേനയുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

അമേഠി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ നാലാം തവണയാണ് രാഹുല്‍ ഗാന്ധി മത്സരിക്കാനൊരുങ്ങുന്നത്. 2004 ല്‍ ആയിരുന്നു രാഹുല്‍ ആദ്യമായി അമേഠിയില്‍ നിന്ന് ജനവിധി തേടിയത്. നെഹ്രു കുടുംബത്തിന്റെ സ്വന്തം മണ്ഡലമായാണ് അമേഠി വിലയിരുത്തപ്പെടുന്നത്. രാഹുലിന്റെ കുടുംബത്തില്‍ നിന്ന് ഇതുവരെ നാലുപേര്‍ ഈ മണ്ഡലത്തില്‍ ജനവിധി തേടിയിട്ടുണ്ട്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരാണ് ഈ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ നെഹ്റു കുടുംബാഗംങ്ങള്‍.

അതേസമയം ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് സോണിയാ ഗാന്ധി തനിക്ക് പകരം മകള്‍ പ്രിയങ്കയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നാണ് അഭ്യൂഹങ്ങള്‍. അങ്ങനെയെങ്കില്‍ കഴിഞ്ഞ കുറേ കാലങ്ങളായി പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനും പരിഹാരമാവും. അതേസമയം രാഷ്ട്രീയമായ എതിര്‍പ്പുകള്‍ കാരണമാണ് ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസ് തള്ളിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com