ഒന്നുമുതല്‍ മൂന്ന് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുത്; സ്‌കൂളിനെതിരെ നടപടി

ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് താങ്ങാവുന്നതിലധികം ഹോംവര്‍ക്ക് നല്‍കരുതെന്നും പഠനഭാരം ചുമത്തരുതെന്നും കോടതി ഉത്തരവിട്ടു 
ഒന്നുമുതല്‍ മൂന്ന് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുത്; സ്‌കൂളിനെതിരെ നടപടി

ന്യൂഡല്‍ഹി: ഹോം വര്‍ക്ക് ചെയ്യിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സി.ബി.എസ്.ഇക്ക് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. സി.ബി.എസ്.ഇ ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് എത്രയും വേഗം സ്‌കൂളുകള്‍ക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ചട്ടപ്രകാരം ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കാന്‍ പാടുള്ളതല്ല.

ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് താങ്ങാവുന്നതിലധികം ഹോംവര്‍ക്ക് നല്‍കരുതെന്നും പഠനഭാരം ചുമത്തരുതെന്നും കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് 2007ല്‍ പുറത്തിറക്കിയ വിജ്ഞാപനം കൃത്യമായി പാലിക്കണമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. നിയമം തെറ്റിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ സി.ബി.എസ്.ഇ തയ്യാറാവണമെന്നും കോടതി ആവശ്യപ്പെട്ടു. 

ജനങ്ങളിപ്പോഴും സി.ബി.എസ്.ഇ യെ കാണുന്നത് വിദ്യാഭ്യാസ രംഗത്തെ മികച്ച ബോര്‍ഡ് ആയിട്ടാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ല എന്നത് നിര്‍ഭാഗ്യകരമാണ്. 18000ത്തിലധികം സ്‌കൂളുകള്‍ സി.ബി.എസ്.ഇക്ക് കീഴിലുള്ളപ്പോള്‍ വെറും 1200 ജീവനക്കാര്‍ മാത്രമാണ് ബോര്‍ഡിനുള്ളത്. ഇത്രയും കുറഞ്ഞ സംഖ്യ കൊണ്ട്  നിയമങ്ങള്‍ എങ്ങനെ പ്രാബല്യത്തില്‍ വരുത്തുമെന്നും കോടതി ചോദിച്ചു.

2016 മുതല്‍ നിയമം പ്രാബല്യത്തിലുണ്ടായിരുന്നെങ്കിലും സ്‌കൂളുകള്‍ ഇത് പാലിക്കുന്നുണ്ടായിരുന്നില്ല. എന്‍.സി.ഇ.ആര്‍.ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്) പുസ്തകങ്ങള്‍ മാത്രമേ സ്‌കൂളുകളില്‍ പഠിപ്പിക്കാവൂ എന്ന ഉത്തരവ് പ്രകാരം 2016 ലാണ് സി.ബി.എസ്.ഇ 'നോ ഹോം വര്‍ക്ക് റൂള്‍' പുറത്തിറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com