ഭൂമി തട്ടിപ്പ് കേസില്‍ കേന്ദ്രമന്ത്രി പ്രതി; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി 

ബീഹാറില്‍ അനധികൃതമായി ഭൂമി തട്ടിയെടുക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ബിജെപിയുടെ കേന്ദ്രമന്ത്രിയായ ഗിരിരാജ് സിങിനെയാണ് പാറ്റ്‌ന ദനപൗര്‍ പൊലീസ് പ്രതിചേര്‍ത്തത്
ഭൂമി തട്ടിപ്പ് കേസില്‍ കേന്ദ്രമന്ത്രി പ്രതി; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി 

പാറ്റ്‌ന: ഭൂമി തട്ടിപ്പ് കേസില്‍ കേന്ദ്രമന്ത്രിയെ പ്രതിയാക്കി എഫ്‌ഐആര്‍. ബീഹാറില്‍ അനധികൃതമായി ഭൂമി തട്ടിയെടുക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ബിജെപിയുടെ കേന്ദ്രമന്ത്രിയായ ഗിരിരാജ് സിങിനെയാണ് പാറ്റ്‌ന ദനപൗര്‍ പൊലീസ് പ്രതിചേര്‍ത്തത്. വ്യാജരേഖ ചമയ്ക്കല്‍ , ഗൂഡാലോചന എന്നി കുറ്റങ്ങളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

പട്ടികജാതി, പട്ടികവര്‍ഗവുമായി ബന്ധപ്പെട്ട കേസില്‍ ഗിരിരാജ് സിങ് ഉള്‍പ്പെടെ 32 പേര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ കേന്ദ്രമന്ത്രി 25 -ാം പ്രതിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. 

അതേസമയം ഭൂമി തട്ടിപ്പ് കേസില്‍ ഗിരിരാജ് സിങ് പ്രതിയായത് കടുത്ത രാഷ്ട്രീയ യുദ്ധത്തിനാണ് കളമൊരുക്കിയിരിക്കുന്നത്. എന്‍ഡിഎയുടെ ഘടകകക്ഷിയായ ജെഡിയു ഭരിക്കുന്ന സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആത്മാര്‍ത്ഥ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെഡി രംഗത്തുവന്നു. ഇതൊടൊപ്പം ഗിരിരാജ് സിങിനെ കേന്ദ്രമന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്നും ആര്‍ജെഡി ആവശ്യപ്പെട്ടു.

അശോപുര്‍ മൗജയില്‍ തനിക്ക് അമ്മാവന്‍ സമ്മാനമായി നല്‍കിയ രണ്ട് ഏക്കര്‍ വരുന്ന സ്ഥലം,വ്യാജരേഖകള്‍ ചമച്ച് കേന്ദ്രമന്ത്രി പലരുടെയും പേരില്‍ കൈമാറിയതായി പരാതിക്കാരന്‍ ആരോപിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് മുന്‍ ഡെപ്യൂട്ടി കളക്ടറാണ് കോടതിയെ സമീപിച്ചത്.

കാലിത്തീറ്റ കുംഭകോണകേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന് ബിജെപിക്കും, നിതീഷ് കുമാറിന്റെ ജെഡിയുവിനും എതിരെ ലഭിച്ച രാഷ്ട്രീയ ആയുധമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ലാലുവിന്റെ കുടുംബത്തിനെതിരെ അഴിമതിക്കുറ്റം ചുമത്താന്‍ ചുക്കാന്‍ പിടിച്ചു എന്ന ആരോപണം നേരിടുന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദിക്കെതിരയുളള ആയുധമായിട്ടും ആര്‍ജെഡി ഇതിനെ ഉയര്‍ത്തികാട്ടുന്നു. 

ഭൂമി തട്ടിപ്പുകേസില്‍ കേന്ദ്രമന്ത്രി ഉള്‍പ്പെട്ടിട്ടും എന്തുകൊണ്ട് ബിജെപി പ്രതികരിക്കുന്നില്ലെന്ന് ലാലുവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് ചോദിച്ചു. ഗിരിരാജ് സിങിനെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തേജസ്വി യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. 

അതേസമയം ഇതിന് പിന്നില്‍ ലാലുവിന്റെ മകനാണെന്ന് ഗിരിരാജ് സിങ് പ്രതികരിച്ചു. എഫ്‌ഐആര്‍ സംബന്ധിച്ച് വ്യക്ത ലഭിച്ച ശേഷം കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി ജുഡിഷ്യറിക്ക് പുര്‍ണ പിന്തുണയും ഉറപ്പുനല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com