മിലിട്ടറി കാന്റിനിലെ മദ്യം മറിച്ചുവില്‍ക്കരുത്; പണിപോകുമെന്ന് കരസേനാ മേധാവി

മിലിട്ടറി കാന്റീനില്‍നിന്നു വാങ്ങുന്ന മദ്യം മറിച്ചുവില്‍ക്കുന്ന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്
മിലിട്ടറി കാന്റിനിലെ മദ്യം മറിച്ചുവില്‍ക്കരുത്; പണിപോകുമെന്ന് കരസേനാ മേധാവി

ന്യൂഡല്‍ഹി: മിലിട്ടറി കാന്റീനില്‍നിന്നു വാങ്ങുന്ന മദ്യം മറിച്ചുവില്‍ക്കുന്ന അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്. ഇതുള്‍പ്പെടെ അഴിമതി തടയാന്‍ ലക്ഷ്യമിട്ടുള്ള 37 നിര്‍ദേശങ്ങള്‍ ജനറല്‍ റാവത്ത് സേനാംഗങ്ങള്‍ക്കു നല്‍കി. സേനയിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച പരാതികള്‍ കണക്കിലെടുത്താണു നടപടി.

അഴിമതി നടത്തുന്ന സേനാംഗങ്ങളെ പദവിയും റാങ്കും നോക്കാതെ ഒഴിവാക്കും. അവര്‍ക്ക് പെന്‍ഷന്‍ പോലും ലഭിക്കാത്ത രീതിയില്‍ പുറത്താക്കാന്‍ മടി കാണിക്കില്ല. വിരമിച്ച് ഓഫീസര്‍മാരെ സേവിക്കാന്‍ സേനാ ഉദ്യോഗസ്ഥന്‍മാര്‍ വേണ്ട. സേനാ ക്യാംപുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയുമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക തലത്തില്‍ നേട്ടം ലക്ഷ്യമിട്ടു മേലുദ്യോഗസ്ഥനെ അനാവശ്യമായി സേവിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തും.

അതേസമയം, ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ഓഫിസര്‍മാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കും. എണ്ണയില്‍ മുക്കിയ അനാരോഗ്യ ഭക്ഷ്യ പദാര്‍ഥങ്ങള്‍ (പകോഡ, പൂരി) ഒഴിവാക്കി, പകരം ഊര്‍ജദായകമായ ഭക്ഷണം സേനാംഗങ്ങള്‍ക്കു ലഭ്യമാക്കണം. സേനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശത്രു വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിത ആരോപണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജനറല്‍ റാവത്ത് മുന്നറിയിപ്പു നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com